28 June 2024 Friday

സാഫ് കപ്പ് നിലനിര്‍ത്താന്‍ ഇന്ത്യ! കന്നി കിരീടം തേടി കുവൈത്ത്

ckmnews


ബംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളില്‍ ഒന്‍പതാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കുവൈത്തിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് കലാശപ്പോരാട്ടം. കിരീടം നിലനിര്‍ത്താനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. കുവൈത്തിന്റെ ലക്ഷ്യം ആദ്യ കിരീടവും. എട്ട് തവണ ചാംപ്യന്മാരായിട്ടുണ്ടെങ്കിലും കുവൈത്തിനെ എഴുതിത്തള്ളാനാവില്ല ഇന്ത്യക്ക്. ഇത്തവണ സാഫ് കപ്പ് ഫുട്‌ബോളില്‍ ഏതെങ്കിലുമൊരു ടീം ഇന്ത്യന്‍ വലയില്‍ പന്ത് എത്തിച്ചെങ്കിൽ അത് കുവൈത്ത് മാത്രമാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു ഇരുടീമുകളും. ഫിഫ റാങ്കിംഗില്‍ ആദ്യ നൂറിലെത്തിയത് വെറുതെയല്ലെന്ന് തെളിയിക്കാന്‍ ഉജ്വലജയം തന്നെയാണ് നീലപ്പട ലക്ഷ്യമിടുന്നത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മിന്നും ഫോമിലാണ് പ്രതീക്ഷ. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ജയിച്ച ആത്മവിശ്വാസവും കരുത്ത്. നാല് മത്സരങ്ങളില്‍ നിന്ന് ഹാട്രിക് ഉള്‍പ്പടെ അഞ്ച് ഗോള്‍ നേടിയ ഛേത്രിയാണ് സാഫ് കപ്പിലെ നിലവിലെ ടോപ് സ്‌കോറര്‍. എന്നാല്‍ മധ്യനിരയുടെയും പ്രതിരോധത്തിലെയും പിഴവുകള്‍ ഇന്ത്യക്ക് ആശങ്ക. ഫിഫ റാങ്കിംഗില്‍ 143ആം സ്ഥാനത്താണ് നിലവില്‍ കുവൈത്ത്.


ടിവിയില്‍ ഡിഡി ഭാരതിയിലും ഡിജിറ്റല്‍ സ്ട്രീമിംഗില്‍ ഫാന്‍കോഡ് ആപ്പിലും മത്സരം തത്സമയം കാണാനാകും. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. ഇരുവരും സഹല്‍ അബ്ദുള്‍ സമദ് ഉള്‍പ്പെടുന്ന മധ്യനിര കുറച്ചുകൂടി കരുത്ത് കാട്ടിയാല്‍ കുവൈത്തിനെയും തകര്‍ക്കാം. ആക്രമണമാണ് കുവൈറ്റിന്റെ കരുത്ത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഇന്ത്യക്കെതിരായ ആധിപത്യവും ആത്മവിശ്വാസം കൂട്ടും. ഇതിന് മുമ്പ് നാല് തവണയാണ് ഇന്ത്യയും കുവൈത്തും ഏറ്റമുട്ടിയിട്ടുള്ളത്. രണ്ട് കളികളില്‍ കുവൈറ്റ് ജയിച്ചപ്പോള്‍ ഇന്ത്യക്ക് ഒരു ജയം. ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു.