28 June 2024 Friday

ചെപ്പോക്കിൽ ഡ‍ൽഹിയെ തകർത്തെറിഞ്ഞ് ചെന്നൈ പ്ലേ ഓഫിനരികെ

ckmnews


ചെന്നൈ: ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫിന് അരികെയെത്തി. ചെന്നൈ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡ‍ൽഹിയുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റിന് 140 റൺസിൽ അവസാനിച്ചു

27 റൺസിനാണ് ചെന്നൈയുടെ വിജയം. ജയത്തോടെ ചെന്നൈയ്ക്ക് 15 പോയിന്റായി. ഒരു മത്സരം കൂടി വിജയിച്ചാൽ ധോണിക്കും കൂട്ടർക്കും പ്ലേഓഫ് ഉറപ്പിക്കാം.

168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് ഒരുഘട്ടത്തിലും വിജയപ്രതീക്ഷയുണർത്താൻ കഴിഞ്ഞില്ല. ഓപ്പണർ ഡേവിഡ് വാർണർ സംപൂജ്യനായി പുറത്തായതോടെ തന്നെ ഡൽഹിയുടെ തകർച്ച തുടുങ്ങിഫിലിപ്പ് സോൾട്ട് (11 പന്തിൽ 17), മിച്ചൽ മാർഷ് (4 പന്തിൽ 5), തുടങ്ങിയവർക്കും തിളങ്ങാനായില്ല.മനീഷ് പാണ്ഡെ (29 പന്തിൽ 27), റിലേ റൂസോവ് (37 പന്തിൽ 35), അക്സർ പട്ടേൽ (12 പന്തിൽ 21) എന്നിവർ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല

അതേസമയം ചെന്നൈക്കായി ദീപക്ക് ചാഹർ, മഹീശ പതിരണ എന്നിവർ രണ്ടും രവീന്ദ്ര ജഡേജ ഒന്നും വീതം വിക്കറ്റുകൾ നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 167 റൺസെടുത്തത്ചെറിയ സ്കോറിൽ ഒതുങ്ങുമെന്ന് തോന്നിച്ച ചെന്നൈയെ, ഏഴാം വിക്കറ്റിൽ തകർത്തടിച്ച് 18 പന്തിൽ 38 റൺസ് കൂട്ടിച്ചേർത്ത മഹേന്ദ്രസിങ് ധോണി - രവീന്ദ്ര ജഡേജ സഖ്യമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്.ചെന്നൈ നിരയിൽ ആർക്കും വലിയ സ്കോർ കണ്ടെത്താനായില്ല. 18 പന്തിൽ നാലു ഫോറുകളോടെ 24 റൺസെടുത്ത ഋതുരാജ് ഗെയ്‌ക്‌വാദാണ് ടോപ് സ്കോറർ.

ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി 8 പന്തിൽ ഒരു ഫോറും 2 സിക്സും സഹിതം 20 റൺസെടുത്ത് പുറത്തായി.

ഡിവോൺ കോൺവേ (13 പന്തിൽ 10), അജിൻക്യ രഹാനെ (20 പന്തിൽ 21), ശിവം ദുബെ (12 പന്തിൽ 25), അമ്പാട്ടി റായുഡു (17 പന്തിൽ 23), രവീന്ദ്ര ജഡേജ (16 പന്തിൽ 21) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഡൽഹിക്കായി മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മിച്ചൽ മാർഷും നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അക്ഷർ പട്ടേലും തിളങ്ങി.