28 June 2024 Friday

ജീവന്‍മരണപ്പോരില്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തക്കെതിരെ

ckmnews


കൊല്‍ക്കത്ത: ഐപിഎല്ലിൽ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ജീവന്മരണ പോരാട്ടം. ഹാട്രിക് ജയം ലക്ഷ്യമിടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് കൊൽക്കത്ത ഈ‍ഡൻ ഗാർഡൻസിലാണ് മത്സരം. പന്ത്രണ്ടാം പോരിനിറങ്ങുമ്പോൾ 11 കളിയിൽ 10 പോയിന്‍റുമായി രാജസ്ഥാനും കൊൽക്കത്തയും ഒപ്പത്തിനൊപ്പമാണ്.


ശേഷിക്കുന്ന മൂന്ന് കളിയും ജയിച്ചാലെ ഇരു ടീമുകള്‍ക്കും പ്ലേ ഓഫിൽ എത്താനാവൂ. ഇന്ന് തോൽക്കുന്നവരുടെ ഭാവി പ്രതിസന്ധിയിലാവും. മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചായിരിക്കും ശേഷിക്കുന്ന സാധ്യത. ഇതൊഴിവാക്കുകയാണ് ഇരുടീമുകളുടേയും ലക്ഷ്യം. സീസണിൽ ആദ്യ അഞ്ച് കളികളില്‍ നാലിലും ജയിച്ച് തുടങ്ങിയ രാജസ്ഥാൻ അവസാനം കളിച്ച ആറ് കളികളില്‍ അഞ്ചിലും തോറ്റ് കിതയ്ക്കുകയാണ്. ബാറ്റിംഗ് ഓര്‍ഡറിലെ അനാവശ്യ മാറ്റങ്ങളും സഞ്ജുവിന്‍റെ തന്ത്രങ്ങളും തോല്‍വിക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്.

അശ്വിനും ഹോള്‍ഡര്‍ക്കും സ്ഥാനക്കയറ്റം നല്‍കിയതും ഡെത്ത് ഓവര്‍ ബൗളിംഗുമെല്ലാം വിമര്‍ശനത്തിന് കാരണമായി. ഇംപാക്ട് പ്ലേയറെ ഉപയോഗിച്ച രീതിയും വിമര്‍ശിക്കപ്പെട്ടു. രണ്ടാംഘട്ടത്തില്‍ രാജസ്ഥാന്‍ ജയിച്ചത് ഒരേ ഒരു മത്സരത്തില്‍ മാത്രമാണ്. ജയിക്കാവുന്ന രണ്ട് കളികള്‍ അവസാന ഓവറില്‍ കൈവിട്ടു. 

ഒന്ന് മുംബൈക്കെതിരെയും കഴിഞ്ഞ മത്സരം ഹൈദരാബാദിനെതിരെയും. ടൂർണമെന്‍റിലെതന്നെ ഏറ്റവും മികച്ച താരനിരയാണ് മലയാളിനായകൻ സഞ്ജു സാംസണ് കിട്ടിയിരിക്കുന്നത്. വ്യക്തിഗത മികവിനപ്പുറം ടീമെന്ന നിലയിലേക്ക് ഉയരാൻ കഴിയാത്തതാണ് തിരിച്ചടിയാവുന്നു. ട്രെന്‍റ് ബോൾട്ട് പരിക്ക് മാറിയെത്തുന്നത് രാജസ്ഥാന് കരുത്താവും.


കൊൽക്കത്തയാണെങ്കിൽ തുട‍ർവിജയങ്ങളുടെ ആത്മവിശ്വാസത്തിലും. അവസാനം കളിച്ച ആറ് കളികളില്‍ നാലിലും കൊല്‍ക്കത്ത ജയിച്ചു. വരുൺ ചക്രവർത്തി, ആന്ദ്രേ റസൽ, റിങ്കു സിംഗ് എന്നിവര്‍ ഫോമിൽ തിരിച്ചെത്തിയതോടെയാണ് കൊൽക്കത്തയുടെ വഴിതെളിഞ്ഞത്. സുനിൽ നരൈനിനിന്‍റെ മങ്ങിയ ഫോം ആശങ്കയായി തുടരുന്നു. ബാറ്റർമാരെ തുണയ്ക്കുന്ന കൊൽക്കത്തിയിലെ വിക്കറ്റിൽ സ്പിന്നർമാരുടെ പ്രകടനം നിർണായകമാവും. ഇരുടീമും 27 കളിയിൽ ഏറ്റുമുട്ടി. പതിനാലിൽ കൊൽക്കത്തയും പന്ത്രണ്ടിൽ രാജസ്ഥാനും ജയിച്ചു.