28 June 2024 Friday

കാര്യങ്ങള്‍ ശുഭകരമല്ല! ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെ വിലക്കിയേക്കും

ckmnews


മുംബൈ: കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീകന്‍ ഇവാന്‍ വുകോമാനോവിച്ചിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് വിലക്കാന്‍ സാധ്യത. ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ വിവാദഗോളിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ കയറിപോയതിനാണ് നടപടി. അന്ന് എക്‌സ്ട്രാ ടൈമില്‍ 15 മിനിറ്റോളം ശേഷിക്കെ ടീമിനെ വുകോമാനോവിച്ച് തിരിച്ചുവിളിക്കുകയായിരുന്നു. തുടര്‍ന്ന് ക്ലബിനെതിരേയും അദ്ദേഹത്തിനെതിരേയും നടപടിയുണ്ടാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വുകോമാനോവിച്ചിനൊപ്പം ക്ലബിന് പിഴയടയ്‌ക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.


ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടിയുണ്ടാവുമെന്നുള്ള കാര്യം ടൈംസ് ഓഫ് ഇന്ത്യ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെര്‍ഗുലാവോ ട്വീറ്റ് ചെയ്തു.

അതേസമയം, ഭീമമായ തുക ബ്ലാസ്‌റ്റേഴ്‌സ് പിഴയടയ്‌ക്കേണ്ടി വരില്ല. പരിശീലകന്റെ തീരുമാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് അച്ചടക്ക സമിതിയുടെ നിഗമനം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെതിരെ കടുത്ത നടപടിയെടുക്കാന്‍ കാരണം. എഐഎഫ്എഫ് കഴിഞ്ഞ ആഴ്ച ഇവാന്‍ വുകമാനോവിചിന് പ്രത്യേകം നോട്ടീസ് അയച്ചിരുന്നു. 


നോട്ടീസിനെതിരെ അദ്ദേഹം പ്രതികരിച്ചതിങ്ങനെ... ''താരങ്ങളെ തിരിച്ചുവിളിച്ചത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. പല റഫറീയിംഗ് തീരുമാനങ്ങളും ടീമിന് എതിരായിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിലും റഫറി പിഴവ് വരുത്തി. അതേ റഫറി വീണ്ടും പിഴവ് വരുത്തിയത് സഹിക്കാനായില്ല. പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. ഇത്തരം പിഴവുകള്‍ പതിവാവകുയാണ്. തോല്‍വിക്ക് ശേഷം ആരാധകരെ ആശ്വസിപ്പിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വിവാദഗോളിനെ കുറിച്ച് മുന്‍ റഫറിമാരുടെ റിപ്പോര്‍ട്ടും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് നല്‍കിയിട്ടുണ്ട്.'' വുകോമാനോവിച്ച് പറഞ്ഞു.

ബെംഗളൂരു എഫ്‌സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫിന്റെ അച്ചടക്ക സമിതി തള്ളിക്കളഞ്ഞിരുന്നു. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോകുന്നത്.