28 June 2024 Friday

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവും

ckmnews

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവും. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ പ്ലേ ഓഫ് മത്സരങ്ങള്‍. ഐ എസ് എല്ലില്‍ ഇതുവരെ നാല് ടീമുകളാണ് പ്ലേഓഫിലേക്ക് യോഗ്യത നേടിയിരുന്നത്. ഈ സീസണ്‍ മുതല്‍ പ്ലേ ഓഫില്‍ കളിക്കുന്നത് ആറ് ടീമുകള്‍. മുംബൈ സിറ്റി, ഹൈദരാബാദ്, എടികെ മോഹന്‍ ബഗാന്‍, ബെംഗളൂരു, കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡിഷ എന്നിവരാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ആദ്യരണ്ട് സ്ഥാനക്കാരായ മുംബൈ സിറ്റിയും ഹൈദരാബാദും നേരിട്ട് സെമി ഫൈനല്‍ കളിക്കും. കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു, എടികെ ബഗാന്‍, ഒഡീഷ എന്നിവരാണ് നോക്കൗട്ട് പ്ലേഓഫില്‍ കളിക്കുക. 


ബംഗളൂരു, ബ്ലാസ്റ്റേഴ്‌സ് വിജയികള്‍ സെമിയില്‍ മുംബൈ സിറ്റിയും എടികെ ബഗാന്‍, ഒഡിഷ വിജയികള്‍ ഹൈദരാബാദിനെയും നേരിടും. സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ്. മാര്‍ച്ച് ഏഴിനും ഒമ്പതിനും ആദ്യപാദ സെമിയും പന്ത്രണ്ടിനും പതിമൂന്നിനും രണ്ടാംപാദ സെമിയും നടക്കും. മാര്‍ച്ച് പതിനെട്ടിന് ഗോവയിലാണ് ഐഎസ്എല്‍ ഫൈനല്‍. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ഹൈദരാബാദ് എഫ് സി ചാംപ്യന്മാരായത്.

ഒന്‍പതാം സീസണിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ പിറന്നത് 334 ഗോള്‍. മുംബൈ സിറ്റിയാണ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം. ആദ്യ ഘട്ടത്തിലെ 110 കളിയില്‍ നിന്നാണ് 334 ഗോളുകള്‍. ഓരോ കളിയിലും ശരാശരി 3.04 ഗോള്‍ വീതം. ഗോള്‍വേട്ടയില്‍ മുന്നില്‍ പോയിന്റ് പട്ടികയിലെ ഒന്നാമന്‍മാരായ മുംബൈ സിറ്റി. 20കളിയില്‍ 54 ഗോള്‍. രണ്ടാം സ്ഥാനത്ത് മൂന്ന് ടീമുകള്‍. എഫ് സി ഗോവ, ചെന്നൈയിന്‍ എഫ് സി, ഹൈദരബാദ് എഫ് സി. 36 ഗോള്‍ വീതം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത് ഇരുപത്തിയെട്ട് ഗോള്‍. ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ മുന്നില്‍ 12 ഗോളുമായി ഒഡിഷയുടെ ഡീഗോ മൗറിഷ്യോയും ഈസ്റ്റ് ബംഗാളിന്റെ ക്ലെയ്റ്റന്‍ സില്‍വയും. ദിമിത്രോസ് ഡയമന്റക്കോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോറര്‍, പത്തുഗോള്‍.