ജപ്തി നടപടിക്കിടെ ആത്മഹത്യ ശ്രമം; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
കോട്ടയം: ഇടുക്കി നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
വെള്ളിയാഴ്ച രണ്ടരയോടെയാണ് സംഭവം നടന്നത്. കോടതി വിധിയെത്തുടർന്നാണ് ഷെഡ്യൂൾഡ് ബാങ്കിന്റെ ജീവനക്കാർ പൊലീസുമായി ഷീബയുടെ വീട്ടിൽ ജപ്തി നടപടിക്കെത്തിയത്. ഇതിനിടെ ഷീബ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വീടിന്റെ പഴയ ഉടമയാണ് നെടുങ്കണ്ടത്തുള്ള ഷെഡ്യൂൾഡ് ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നത്. വായ്പ നിലനിർത്തിയാണ് ഷീബ ഈ സ്ഥലം വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശസഹിതം 36 ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ട അവസ്ഥ വന്നു. ഏതാനും നാളുകൾക്കു മുമ്പ് ബാങ്ക് ജപ്തി നടപടികളുമായി എത്തിയപ്പോഴും ഷീബ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്.ഐ. ബിനോയി എബ്രഹാം(52), വനിതാ സിവിൽ പോലീസ് ഓഫീസർ ടി.അമ്പിളി (35) എന്നിവർക്കും പൊള്ളലേറ്റിരുന്നു.അമ്പിളി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബിനോയിയുടെ പരിക്ക് ഗുരുതരമല്ല.