'മോളിവുഡിന്റെ അഭിമാനം'; അഞ്ച് ദിവസം കൊണ്ട് 75 കോടിയും കടന്ന് ആടുജീവിതം
മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. അഞ്ച് ദിവസങ്ങൾ പിന്നടിയുമ്പോൾ സിനിമ ആഗോളതലത്തിൽ 75 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ 75 കോടി ക്ലബിൽ ഏറ്റവും വേഗത്തിലെത്തുന്ന മലയാള സിനിമ എന്ന റെക്കോർഡും ആടുജീവിതം സ്വന്തമാക്കിയിരിക്കുകയാണ്.
വാരാന്ത്യത്തിൽ നേടിയ കളക്ഷൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും തുടരാൻ ആടുജീവിതത്തിന് സാധിക്കുന്നുണ്ട്. ഈ കുതിപ്പ് തുടരുകയാണെങ്കിൽ എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടാൻ സാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ‍് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഉയരാന്‍ കാരണമായത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളിൽ തന്നെ ആടുജീവിതം ലാഭത്തുകയിലേക്കെത്തുമെന്നതിൽ സംശയമില്ല.ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.
വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.