27 April 2024 Saturday

‘എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’; കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ

ckmnews



അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് UN വക്താവ് അവ പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും രാഷ്ട്രീയവും പൗരാവകാശങ്ങളും ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ കഴിയണമെന്നും UN വക്താവ് പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതുമായ വിഷയങ്ങളിലുമാണ് പ്രതികരണം.

അതേസമയം മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി കടുപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കെജ്‌രിവാളിനോട് പാസ്‌വേഡ് ആവശ്യപ്പെടും. പാസ്‌വേഡ് നൽകിയില്ലെങ്കിൽ മറ്റ് രീതിയിൽ രേഖകൾ ശേഖരിക്കാൻ ആണ് ഇഡിയുടെ നീക്കം. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. ഗോവയിലെ ചില ആംആദ്മി സ്ഥാനാർഥികളെയും കേജരിവാളിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. അഴിമതിയുടെ മുഖ്യ ആസൂത്രകൻ കേജ്രിവാൾ എന്നാണ് ഇഡിയുടെ ആരോപണം.അന്വേഷണതിൽ സഹകരിക്കാൻ സന്നദ്ധത കേജ്രിവാൾ പ്രകടിപ്പിച്ചിരുന്നു.


ഇതിനിടെ കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരുന്നു.1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് നടപടി.ജനാധിപത്യവിരുദ്ധവും യുക്തി രഹിതവുമായ നടപടി എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.

നിയമ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.