27 April 2024 Saturday

ജയിലിൽ നിന്ന് ഉത്തരവിടുന്നത് തടയണം' കെജ്‍രിവാളിനെതിരെ ദില്ലി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ckmnews

'ജയിലിൽ നിന്ന് ഉത്തരവിടുന്നത് തടയണം'


കെജ്‍രിവാളിനെതിരെ ദില്ലി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി


ദില്ലി: ദില്ലി മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. ജയിലിൽ നിന്ന് കെജ്രിവാൾ ഉത്തരവിറക്കുന്നത് തടയണം എന്നാണ് ഹർജിയിലെ ആവശ്യം. വിഷയത്തിൽ കോടതി ഇടപെടൽ വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക പ്രവർത്തകൻ സുർജിത് സിങ്ങ് യാദവ് ആണ് ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. 


രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാൾ ഉത്തരവ് പുറത്തിറക്കിയിരുന്നു. കെജ്രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാൽ ലഫ്. ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണ്. വ്യാജമായി കെട്ടിചമച്ചതാണോ എന്നതിൽ അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.


അതുപോലെ തന്നെ സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ കെജ്രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചിരുന്നു. ദില്ലിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‍രിവാൾ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു. 


അതേസമയം, കെ കവിതയെയും കെജരിവാളിനെയും ഒന്നിച്ച് ഇരുത്തി ഇഡി ചോദ്യം ചെയ്തു. കെജ്രിവാളിന് പിന്നാലെ പാർട്ടിയിലെ കൂടുതൽ നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകുമെന്നാണ് വിവരം. ഗോവ, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞടുപ്പ് ചുമതലയുള്ള നേതാക്കൾക്കും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് വിവരം. അറസ്റ്റിനെതിരെ കെജ്രിവാൾ നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കും.