രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ
ന്യൂ ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ പ്രവേശിക്കും. തുതി കൻകാസിയിൽ വെച്ച് ഗുജറാത്തിൽ നിന്നുള്ള നേതാക്കൾ യാത്രയെ സ്വീകരിക്കും. ഉച്ചയ്ക്ക് ശേഷമാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. യാത്ര ആരംഭിച്ച് 54 മത്തെ ദിവസമാണ് ഗുജറാത്തിൽ എത്തുന്നത്. സംസ്ഥാനത്തെ എംഎൽഎമാരും പാർട്ടി വർക്കിംഗ് പ്രസിഡന്റ് അടക്കമുള്ളവരും ബിജെപിയിലേക്ക് കൂട്ടത്തോടെ പോകുന്നത് തുടരുന്നതിനിടെയാണ് രാഹുൽ ഗുജറാത്തിൽ എത്തുന്നത്. ഉച്ചയ്ക്ക് രാഹുൽ രാജസ്ഥാനിലെ ബൻസ്വാരയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആദിവാസി നേതാവ് ഗോവിന്ദ് ഗുരുവിന്റെ സമാധി സ്ഥലത്ത് ആദരമർപ്പിച്ചാവും ഗുജറാത്തിലെ യാത്ര തുടങ്ങുക. ഗുജറാത്തിലെ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുക. ഗുജറാത്തിലെ നിരവധി ക്ഷേത്രങ്ങൾ രാഹുൽ സന്ദർശിക്കും. ആറ് പൊതുറാലികളെ അഭിസംബോധന ചെയ്യും. ഗുജറാത്തിലെ ആം ആദ്മി പാർട്ടിയുടെ യൂണിറ്റ് ഇൻഡ്യ സഖ്യത്തിനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭാരത് ന്യായ് യാത്രയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചുവെന്നും ആം ആദ്മി നേതാക്കൾ അറിയിച്ചിരുന്നു.