09 May 2024 Thursday

'രാമായണവും മഹാഭാരതവും സാങ്കല്‍പ്പികം മാത്രം'; അധ്യാപികയെ പുറത്താക്കി

ckmnews


ക്ലാസ് എടുക്കുന്നതിന് ഇടയില്‍ മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് പറഞ്ഞ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മംഗളൂരുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്കൂളിലെ അധ്യാപികയെ ആണ് പിരിച്ചുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ക്ലാസില്‍ വെച്ച് മോശമായി അധ്യാപിക സംസാരിച്ചതായും ആരോപണമുണ്ട്.


ബിജെപി എംഎല്‍എ വേദ്യാസ് കാമത്ത് ഉള്‍പ്പെടെയുള്ളവരാണ്  അധ്യാപികയ്ക്കെതിരെ ആരോപണവുമായി എത്തിയത്. 'മോദിക്കെതിരെ സംസാരിച്ചുകൊണ്ട് 2002ലെ ഗോധ്ര കലാപത്തെ കുറിച്ചും ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗത്തെ കുറിച്ചും അധ്യാപിക സംസാരിച്ചു. കുട്ടികളുടെ മനസില്‍ വിദ്വേഷം വളര്‍ത്താനാണ് അധ്യാപിക ശ്രമിച്ചത്', പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. 


അധ്യാപികയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. നിങ്ങള്‍ എന്തിനാണ് ആ അധ്യാപികയെ നിലനിര്‍ത്തുന്നത്? 'നിങ്ങള്‍ ആരാധിക്കുന്ന യേശു സമാധാനമാണ് ആഗ്രഹിക്കുന്നത്. രാമന് പാലഭിഷേകം നടത്തുന്നതിനെതിരെ അവര്‍ സംസാരിക്കുന്നു. നിങ്ങളുടെ വിശ്വാസങ്ങളെ ആരെങ്കിലും വേദനിപ്പിച്ചാല്‍ നിങ്ങള്‍ നിശബ്ദരായി ഇരിക്കുമോ?', ബിജെപി എംഎല്‍എ വേദ്യാസ് കാമത്ത് ചോദിക്കുന്നു. 


ഏഴാം ക്ലാസിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുമ്പോള്‍ രാമന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് അധ്യാപിക പറഞ്ഞതായി ആരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍സ് അന്വേഷണം നടത്തുകയാണ്. സ്കൂളിന്റെ 60 വര്‍ഷത്തെ ചരിത്രത്തിന് ഇടയില്‍ ഇങ്ങനെയൊരു സംഭവം ആദ്യമാണെന്ന് പറ‍ഞ്ഞാണ് അധ്യാപികയെ പുറത്താക്കിയത്.