09 May 2024 Thursday

ആരെയും തോൽപ്പിക്കാനല്ല സമരം; ചിലർക്ക് ലാളനം ചിലർക്ക് പീഡനം എന്നതാണ് കേന്ദ്ര നിലപാട്: മുഖ്യമന്ത്രി

ckmnews


ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ സമരം ആരെയും തോൽപ്പിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ മന്ത്രിസഭാംഗങ്ങൾ, എംഎൽഎമാർ, എംപിമാർ എന്നിവർ നാളെ സമരത്തിൽ പങ്കെടുക്കും. അർഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം കേരളത്തിനൊപ്പം അണിചേരുമെന്നാണ് വിശ്വാസം. രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണം ഉള്ളത്. ഈ സംസ്ഥാനങ്ങളോടുള്ള നിലപാടല്ല ബിജെപി ഇതര സംസ്ഥാനങ്ങളോട് കാണിക്കുന്നത്.

സമരത്തിന് കക്ഷി രാഷ്ട്രീയ നിറം കാണേണ്ടതില്ല. ഫെഡറലിസ്റ്റ് മൂല്യങ്ങൾ കേന്ദ്ര ഇടപെടലിലൂടെ ചോർന്ന് പോവുകയാണ്. ധന ഉത്തരവാദിത്വ നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. ധനക്കമ്മി 2020-21, 2021-22 വർഷങ്ങളിൽ നിഷ്‌കർഷിച്ച നിലയിൽ ആക്കാൻ സാധിച്ചു. ധനക്കമ്മി കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്രം ഉയർത്തിയിരുന്നു. ഇത് നിലനിൽക്കെയാണ് ചില നിർദ്ദേശങ്ങൾ സംസ്ഥാനത്തിന് മേൽ അടിച്ചേൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പാർലമെൻ്റും രാഷ്ട്രപതിയും അംഗീകരിച്ചതാണ്. ഇതിനെയാണ് എക്സിക്യൂട്ടീവ് തീരുമാനത്തിലൂടെ അട്ടിമറിച്ചത്.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ എടുത്ത വായ്പ മുൻകാല പ്രാബല്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ കട പരിധിയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. ഈ സാമ്പത്തിക വർഷം 7000 കോടി രൂപ കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കുന്ന നിർബന്ധ ബുദ്ധിയാണ് ഇതിലൂടെ കാണാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഈ നടപടികൾ കൈക്കൊണ്ടത്. ഇത് ധനകാര്യ കമ്മീഷൻ ശുപാർശകൾക്ക് വിരുദ്ധമാണ്. കോടിയുടെ പദ്ധതികൾക്കാണ് കിഫ്‌ബി സംസ്ഥാനത്ത് ഇതുവരെ അനുമതി നൽകിയത്. കേന്ദ്ര സർക്കാർ കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപം നടത്തുന്നു എന്ന നിലപാടാണെടുക്കുന്നത്. കിഫ്ബിക്ക് എതിരെ വലിയ കുപ്രചാരണം നടത്തുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

സാമ്പത്തിക സ്വയം ഭരണത്തിൽ കൈ കടത്തുകയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ 600 ൽ നിന്ന് 1600 ആയി. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ല. ഭരണഘടനയുടെ പതിനാലാം അനുഛേദത്തിൻ്റെ ലംഘനമാണത്. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ലെന്നും വിഷയം സുപ്രീം കോടതിയിൽ ഉന്നയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലൈഫ് മിഷന് ആകെ ചെലവാക്കിയതിൽ വെറും 12.17 മാത്രമാണ് കേന്ദ്രം നൽകുന്നത്. സംസ്ഥാന സർക്കാർ ഒരു ബ്രാൻഡിംഗിനും തയ്യാറല്ല. ഓരോ വീടും അവനവൻ്റെ അവകാശം ആണ് എന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

ബോർഡ് വെച്ചില്ല എങ്കിൽ കേന്ദ്രം നൽകുന്ന ചെറിയ തുക പോലും അനുവദിക്കില്ല എന്നാണ് കേന്ദ്ര സർക്കാർ നിലപാട്. കേരളം കൈവരിച്ച നേട്ടങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് നേടിയെടുത്തതാണ്. പത്താം ധനകാര്യ കമ്മിഷൻ്റെ കാലത്ത് 3.8 ശതമാനമായിരുന്നു വിഹിതം.14-ാം ധനകമ്മിഷൻ 2.5 ശതമാനമാക്കി കുറച്ചു. 15-ാം ധനകമ്മീഷൻ 1.9 ശതമാനമാക്കി വീണ്ടും കുറച്ചു. പുതുതലമുറ വികസന പ്രശ്നങ്ങളെ നേരിടാൻ വെട്ടിച്ചുരുക്കിയ നികുതി വിഹിതം പുനഃസ്ഥാപിക്കണമെന്നും അല്ലെങ്കിൽ നേട്ടങ്ങൾ കുറ്റങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.