09 May 2024 Thursday

'ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല'; വാര്‍ത്ത നിഷേധിച്ച് വിശാല്‍

ckmnews



ചെന്നൈ: രാഷ്ട്രീയ പ്രവേശന വാർത്തകൾ നിഷേധിച്ച് നടൻ വിശാൽ. തത്കാലം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനും രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനും പദ്ധതികളില്ലെന്ന് നടൻ അറിയിച്ചു. തൻ്റെ ഫാൻസ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സഹായമെത്തിക്കാറുണ്ട്. അത് തുടരുമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

'എന്നെ അഭിനേതാവായും സാമൂഹിക പ്രവർത്തകനായും അംഗീകരിച്ച തമിഴ്‌നാട്ടിലെ ജനങ്ങളോട് എന്നും കടപ്പെട്ടിരിക്കുന്നു. എന്റെ ഫാൻസ്‌ ക്ലബ്ബിനെ ഒരു ശരാശരി ക്ലബ്ബായി കണക്കാക്കാതെ, അത് ആളുകൾക്ക് ഉപകാരപ്പെടാൻ വേണ്ടി പ്രവർത്തിക്കണം എന്ന് ഞാൻ കരുതുന്നു. ദുരിതമനുഭവിക്കുന്നവർക്കായി ഞങ്ങളുടെ കഴിവിൻ്റെ പരമാവധി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഫാൻസ് ക്ലബ്ബ് നടത്തുന്നത്,' അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു


'ജനക്ഷേമ പ്രസ്ഥാനം രൂപീകരിക്കുകയും ജില്ല, മണ്ഡലം, ബ്രാഞ്ച് അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. അമ്മയുടെ പേരിൽ നടത്തുന്ന 'ദേവി ഫൗണ്ടേഷൻ' വഴി ഞങ്ങൾ എല്ലാ വർഷവും പാവപ്പെട്ടവരും നിരാലംബരുമായ നിരവധി വിദ്യാർത്ഥികളെ സഹായിക്കുന്നു. ദുരിതബാധിത കർഷകരെ സഹായിക്കുകയും ചെയ്യുന്നു', വിശാൽ പറഞ്ഞു.

'ഞാൻ പല സ്ഥലങ്ങളിലും ആളുകളെ കാണുകയും അവരുടെ അടിസ്ഥാന ആവശ്യങ്ങളും പരാതികളും കേൾക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. ഇത്തരം ക്ഷേമ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ നേട്ടങ്ങൾ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല,' വിശാൽ പറഞ്ഞു.

2017ൽ ജയലളിതയുടെ മരണത്തിന് പിന്നാലെ നടന്ന ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ വിശാൽ നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ നാമനിർദേശ പത്രികയിൽ പിഴവുണ്ടെന്ന് കാണിച്ച് താരത്തിന്റെ പത്രിക തള്ളിപ്പോയി. പിന്നാലെ താരം തന്റെ ആരാധകർ സംഘടനയുടെ പേര് ‘മക്കൾ നല ഇയക്കം’ എന്നാക്കിയിരുന്നു.