09 May 2024 Thursday

ഗ്യാന്‍വാപി പളളിയുടെ ഒരു ഭാഗത്ത് പൂജയ്ക്ക് ഹൈന്ദവ വിഭാഗത്തിന് അനുമതി

ckmnews


വാരണാസി ഗ്യാന്‍വാപി മസ്ജിന്‍റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹൈന്ദവ വിഭാഗത്തിന് അനുമതി.   ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന  10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ്  വാരണാസി കോടതി  അനുമതി നല്‍കിയത്. വലിയ വിജയമെന്ന് ഹൈന്ദവ വിഭാഗവും നിയമപരമായി മുന്നോട്ട് പോകുമെന്ന് മസ്ജിദ് കമ്മിറ്റിയും പ്രതികരിച്ചു.

ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് നേരത്തേ ക്ഷേത്രമായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത് .  ഇതിനെ പിന്നാലെ ദിവസങ്ങള്‍ക്കുള്ളിലാണ് മസ്ജിദില്‍ പൂജക്ക്   ഹൈന്ദവ വിഭാഗത്തിന് അനുകൂലമായ വിധി വാരണാസി കോടതിയില്‍ നിന്നും വരുന്നത്.  മസ്ജിദിന്‍റെ തെക്ക് വശത്തുള്ള   പൂട്ടിയിരിക്കുന്ന നിലവറകളുടെ മുന്‍പില്‍  പൂജക്ക് 7 ദിവസത്തിനകം സാഹചര്യം ഒരുക്കണമെന്ന് വാരണാസി കോടതി ഉത്തരവിട്ടു. 1993 വരെ  ഇവിടെ പൂജകള്‍ നടന്നിരുന്നുവെന്ന് ഹൈന്ദവ വിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചു.


പൂജ നടത്തുന്ന പ്രദേശത്ത് വേലിക്കെട്ടി തിരിക്കാനും ജഡ്ജി എ.കെ വിശ്വശേര ഉത്തരവിട്ടു.  ഇവിടുത്തെ പൂജാരിയായിരുന്നു സോംനാഥ് വ്യാസിന്റെ നേതൃത്വത്തിലാണ് പൂജകൾ നടന്നതെന്ന് ഹൈന്ദവ വിഭാഗം വാദിച്ചു.   1993 ല്‍ മുലായം സിങ് സര്‍ക്കാരിന്‍റെ കാലത്താണ്  പൂജുകള്‍ വിലക്കിയത്.   റിസീവര്‍ ഭരണത്തിന് കീഴിലുള്ള ഈ പ്രദേശം ഹൈന്ദവ വിഭാഗത്തിന് കൈമാറാനും കോടതി ഉത്തരവിട്ടു. കാശി വിശ്വനാഥ ട്രസ്റ്റ് ബോര്‍ഡിനാണ് ഇവിടെ പൂജകള്‍ നടത്താന്‍ അനുമതി കൊടുത്തത്. മസ്ജിദില്‍ ശിവലിഗം കണ്ടെത്തിയതായ പ്രദേശവും സുപ്രീകോടതി 2022 ല്‍ സീല്‍ ചെയ്തിരിക്കെയാണ്. വലിയ വിജയമാണ് ഉണ്ടായിരിക്കുന്നതെന്ന് ഹൈന്ദവ വിഭാഗത്തിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു.  ഹൈക്കോടതിയെ സമീപിക്കാനാണ് മസ്ജിദ് കമ്മിറ്റിയുടെ നീക്കം.