09 May 2024 Thursday

സോഫ്റ്റ്‌വേർ എൻജിനിയറെ തീകൊളുത്തി കൊന്നു : മുൻ കാമുകൻ അറസ്റ്റിൽ

ckmnews


ചെന്നൈ: സോഫ്റ്റ്‌വേർ എൻജിനിയറായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ മുൻ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. നാവല്ലൂരിൽ സോഫ്റ്റ്‌വേർ എൻജിനിയറായ നന്ദിനി (25) യെ കൊലപ്പെടുത്തിയ കേസിൽ മുൻ കാമുകനായ വെട്രി (28) യെ പോലീസ് അറസ്റ്റുചെയ്തു.

മധുര സ്വദേശിനി നന്ദിനിയെ ചെന്നൈയിലെ കോളേജിൽ പഠിക്കുന്ന കാലംമുതൽ വെട്രി പ്രണയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഒന്നിച്ച് ജോലി ചെയ്യുന്ന യുവാവുമായി നന്ദിനി പ്രണയത്തിലായി. ഇതിൽ മനംനൊന്ത വെട്രി നന്ദിനിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നന്ദിനിയുടെ പിറന്നാളായിരുന്നു. അന്ന് വെട്രി കാണാനെത്തി.


നന്ദിനിയെ നിർബന്ധിച്ച് സമീപത്തെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് നാവല്ലൂരിനടുത്ത് ലോഡ്ജിലേക്ക് കൊണ്ടുപോയി മുറിയെടുത്തു. നന്ദിനിക്ക് ഭക്ഷണം വാങ്ങി നൽകി.

തുടർന്ന് പ്രണയത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. വെട്രി നന്ദിനിയുടെ കൈകാലുകൾ കെട്ടിയിട്ടു. കത്തിയെടുത്ത് നന്ദിനിയുടെ കഴുത്തിന് കുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു.


നാവല്ലൂരിന് സമീപംവെച്ച് തന്നെയാണ് വെട്രിയെ പോലീസ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് സിറ്റി പോലീസ് പറഞ്ഞു.