09 May 2024 Thursday

ഇന്ത്യയിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസുമായി ആകാശ എയര്‍

ckmnews

ഇന്ത്യയിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസുമായി ആകാശ എയര്‍


ദോഹ∙  ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്  സര്‍വീസ് ആരംഭിക്കുന്നു എന്ന റിപ്പോർട് പ്രവാസികളിൽ ആഹ്ളാദം പരത്തി. 2024 മാര്‍ച്ച് അവസാനത്തോടെയായിരിക്കും രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് സിഎന്‍ബിസി ടിവി18യാണ് റിപ്പോർട്ട് ചെയ്തത്. കുവൈത്തിലെ കുവൈത്ത് സിറ്റി, ഖത്തറിലെ ദോഹ, സൗദിയിലെ  ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്ക് ആദ്യഘട്ട സര്‍വീസ് നടത്തുക. മറ്റു വിമാനങ്ങളിൽ വിമാന ടിക്കറ്റ് മൂന്നിരട്ടിയോളം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ബജറ്റ് വിമാന സർവീസ് ആശ്വാസമാകും. വൈകാതെ യുഎഇയിലേക്ക് അടക്കമുള്ള ഇതര ഗൾഫ് രാജ്യങ്ങളിലേയ്ക്കും സർവീസുണ്ടാകുമെന്നാണ് പ്രതീക്ഷ

കുവൈത്ത്, സൗദി, ഖത്തർ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ അംഗീകാരത്തിനായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ആകാശ എയര്‍ സിഇഒ വിനയ് ദുബെ പറഞ്ഞു. ഇത് പരമാവധി നാല് മാസങ്ങൾക്കകം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.  വിദേശ സർവീസുകൾ നടത്തുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു. എസ്‌എൻ‌വി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡായ ആകാശ എയർ മുംബൈ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. വിനയ് ദുബെയും ആദിത്യ ഘോഷും ചേർന്നാണ് ഇത് സ്ഥാപിച്ചത്, നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയ്ക്ക് എയർലൈനിൽ 46% ഓഹരിയുണ്ട്. ആദ്യത്തെ ബോയിങ് 737 മാക്സ് 8 വിമാനം ലഭിച്ചതിന് ശേഷം 2022 ഓഗസ്റ്റ് 7-ന് മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ആദ്യ വിമാന സർവീസുമായി എയർലൈൻ വാണിജ്യ പ്രവർത്തനം ആരംഭിച്ചു. 5 വർഷത്തിനുള്ളിൽ ഏകദേശം 72 വിമാനങ്ങളുടെ ഫ്ളീറ്റ് സൈസ് ഉണ്ടാക്കുക എന്നതാണ് ആകാശയുടെ ലക്ഷ്യമെന്ന് വിനയ് ദുബെ പറഞ്ഞു. തുടക്കത്തിൽ മെട്രോ നഗരങ്ങളിൽ നിന്ന് ടയർ-2, ടയർ-3 നഗരങ്ങളിലേക്കും ഇന്ത്യയിലുടനീളമുള്ള പ്രധാന നഗരങ്ങളിലേക്കുമാണ് വിമാന സർവീസുകൾ. എയർലൈൻസിന് നിലവിൽ 20 വിമാനങ്ങൾ 16 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നു. കൂടാതെ 56 വിമാനങ്ങൾക്കുള്ള ഓർഡറും നൽകിയിട്ടുണ്ട്