09 May 2024 Thursday

നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ തെരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകം

ckmnews

ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ . രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.ഛത്തീസ്‌ഗഡ്‌ ,മധ്യപ്രദേശ് ,രാജസ്ഥാൻ , തെലങ്കാന സംസ്ഥാനങ്ങളുടെ ഫലം നാളെ പുറത്ത് വരും. ഛത്തീസ്‌ ഗഡിലെ 20 ഇടത്തായിരുന്നു ആദ്യ വിധിയെഴുത്ത് . അവശേഷിച്ച 70 മണ്ഡലങ്ങളും മധ്യപ്രദേശിലെ 230 ഇടത്തും രണ്ടാം ഘട്ടത്തിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗുര്‍മീത് സിങ് ശ്രീകരൻ പൂര്‍ ഒഴികെ 199 സീറ്റിലേക്ക് രാജസ്ഥാൻ വിധിയെഴുതി . തെക്കേ ഇന്ത്യയിലെ സംസ്ഥാനമായ തെലങ്കാന അന്തിമ ഘട്ടത്തിലാണ് ബൂത്തിലെത്തിയത്. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയത് ഛത്തീസ്‌ഗഡ്‌ ,രാജസ്ഥാൻ , മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു . എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് മികച്ച പോരാട്ടം നല്‍കാനായി. 2018 ഇല്‍ ഉത്തരേന്ത്യയിലെ വലിയ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണം പിടിച്ചിരുന്നു.ജ്യോതിരാദിത്യ സിന്ധ്യ യ്‌ക്കൊപ്പമായുള്ള കോണ്‍ഗ്രസ് എം. എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ മധ്യപ്രദേശില്‍ ഭരണം കോണ്‍ഗ്രസിന് നഷ്ടമായി . കമല്‍ നാഥ് മുഖ്യമന്ത്രിയായ 15 മാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ 2008 മുതല്‍ ബി.ജെ.പി ഭരണത്തിൻ കീഴിലാണ് മധ്യപ്രദേശ് . രാജസ്ഥാൻ ,ഛത്തീസ്‌ഗഡ്‌ എന്നിവിടങ്ങളില്‍ അധികാരം നിലനിര്‍ത്തുകയും മധ്യപ്രദേശ് ,തെലങ്കാന എന്നിവിടങ്ങളില്‍ ഒറ്റയ്ക്കും മിസോറാമില്‍ സഖ്യകക്ഷിയോടൊപ്പവും അധികാരത്തില്‍ എത്തുകയാണ് കോണ്‍ഗ്രസ് ലക്‌ഷ്യം .എന്നാല്‍ ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളില്‍ വിജയിക്കാൻ കഴിഞ്ഞാല്‍ സ്വപ്ന തുല്യമായ വിജയമായിരിക്കും എന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി. അതേസമയം ഞായറാഴ്ച മിസ്സോറമിലെ ജനങ്ങള്‍ക്ക് വിശേഷ ദിവസമായതിനാല്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി.