09 May 2024 Thursday

ബില്ലുകള്‍ വൈകിപ്പിച്ചതില്‍ ന്യായീകരണമില്ല; ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണം;വിമര്‍ശിച്ച് സുപ്രിംകോടതി

ckmnews


കേരളം നല്‍കിയ കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സുപിംകോടതി. കേസിനാധാരമായ എട്ട് ബില്ലുകള്‍ ഇത്രയധികം വൈകിപ്പിച്ചതിന് ന്യായീകരണമില്ല. പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

കേരളത്തിന്റെ രണ്ട് ഹര്‍ജികളാണ് ഇന്ന് സുപ്രിംകോടതിക്ക് മുന്‍പാകെ എത്തിയത്. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നില്ലെന്ന റിട്ട് ഹര്‍ജിയും, ഗവര്‍ണറുടെ നടപടികള്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം കേരളം നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതിക്കെതിരായ അപ്പീലുമാണിവ. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതില്‍ ഇടപെടാനാകില്ലെന്ന് ഹര്‍ജികള്‍ പരിഗണിക്കവേ ഇന്ന് സുപ്രിംകോടതി വ്യക്തമാക്കി.


ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയാണ് ഹാജരായത്. ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഒരെണ്ണത്തില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ഇതിനാല്‍ കേരളത്തിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അപ്രസക്തമാണെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു.

കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ഈ നിരീക്ഷണങ്ങളെ എതിര്‍ത്തു. ബില്ലുകള്‍ അനന്തമായി വൈകിപ്പിക്കുന്ന നടപടി കോടതിയോടുള്ള അനാദരവാണെന്ന് കെ കെ വേണുഗോപാല്‍ വാദിച്ചു. നിലവിലെ നടപടി വഴി ബാക്കി ബില്ലുകള്‍ ഒപ്പിടുന്നത് നീട്ടിക്കൊണ്ടുപോകാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും കേരളം ചൂണ്ടിക്കാട്ടി.