09 May 2024 Thursday

നാലാം ക്ലാസുകാരനെ സഹപാഠികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി; പരിക്കേൽപ്പിച്ചത് 108 തവണ

ckmnews



മധ്യപ്രദേശില്‍ തര്‍ക്കത്തിനിടെ നാലാം ക്ലാസുകാരനെ സഹപാഠികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തിയതായി പരാതി.108 തവണയാണ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ സ്‌കൂളിലാണ് സംഭവം.മൂന്ന് സഹപാഠികളാണ് വിദ്യാര്‍ത്ഥിയെ കോമ്പസ് ഉപയോഗിച്ച് കുത്തിയത്. സംഭവത്തില്‍ ശിശുക്ഷേമ സമിതി (സിഡബ്ലൂസി) പോലീസില്‍ നിന്ന് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.


സ്‌കൂളില്‍ നടന്ന വഴക്കിനിടെ സഹപാഠികള്‍ കോമ്പസ് ഉപയോഗിച്ച് വിദ്യാര്‍ഥിയെ 108 തവണ ആക്രമിക്കുകയായിരുന്നു.സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ മകന്‍ പറഞ്ഞപ്പോഴാണ് വിവരമറിയുന്നതെന്ന് പിതാവ് പറഞ്ഞു. എന്തുകൊണ്ടാണ് സഹപാഠികള്‍ ഇത്ര ക്രൂരമായി പെരുമാറിയതെന്നറിയില്ല. കോമ്പസ് ഉപയോഗിച്ച് കുത്തേറ്റതിന്റെ പാടുകള്‍ മകന്റെ ശരീരത്തിലുണ്ട്. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കൈമാറാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

കുട്ടിക്ക് നേരെ കോമ്പസ് ഉപയോഗിച്ച് ആക്രമണം നടന്നതായി സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ പല്ലവി പോര്‍വാള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഞെട്ടിക്കുന്ന സംഭവമാണ് സ്‌കൂളിലുണ്ടായത്. ഇത്രയും ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ കാരണം കണ്ടെത്താന്‍ ഞങ്ങള്‍ പൊലീസില്‍ നിന്ന് അന്വേഷണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് പല്ലവി പോര്‍വാള്‍ വ്യക്തമാക്കി. കൂടാതെ സിഡബ്ല്യുസി കുട്ടികളുമായും അവരുടെ കുടുംബങ്ങളുമായും സംസാരിക്കുമെന്നും കൗണ്‍സിലിങ് നല്‍കുമെന്നും അക്രമാസക്തമായ ഉള്ളടക്കമുള്ള വീഡിയോ ഗെയിമുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്തുമെന്നും പോര്‍വാള്‍ പറഞ്ഞു.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വിവേക് സിംഗ് ചൗഹാന്‍ അറിയിച്ചു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ എയ്റോഡ്രോം പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ കുട്ടികളും 10 വയസ്സില്‍ താഴെയുള്ളവരാണ്. കുട്ടിക്കെതിരെയുണ്ടായ ആക്രമണത്തില്‍ നിയമവ്യവസ്ഥകള്‍ അനുസരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.