ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിക്കരികിൽ നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്തേക്ക് ,4 വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി
ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിക്കരികിൽ
നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്തേക്ക് ,4 വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി
ലഖ്നൗ: ബൗളർമാർ വീണ്ടും മികവിലേക്കുയർന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിക്കരികിൽ. 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്താക്കിയാണ് ഇന്ത്യ മികച്ച മാർജിനിലുള്ള ജയം സ്വന്തമാക്കിയത്.
ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം ജയമാണിത്. ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികൾ ബാക്കിനിൽക്കേ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. അടുത്ത മൂന്ന് മത്സരങ്ങളിൽ ഒന്ന് ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും. അതേസമയം അഞ്ചാം തോൽവിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു.
നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റെടുത്ത കുൽദീപ് യാദവ് എന്നിവരാണ് ഇംഗ്ലീഷ് ടീമിനെ തകർത്തത്.
മത്സരത്തിൽ തുടക്കത്തിലെ 4.4 ഓവറുകൾ മാത്രമാണ് ഇംഗ്ലണ്ട് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയത്. പിന്നാലെ അഞ്ചാം പന്തിൽ ഡേവിഡ് മലാനെ (16) വീഴ്ത്തി ബുംറ വിക്കറ്റ് വേട്ടയ്ക്ക് തിരിതെളിച്ചു. തൊട്ടടുത്ത പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ജോ റൂട്ടും (0) പുറത്തേക്ക്.
തുടർന്ന് എട്ടാം ഓവറിൽ ബെൻ സ്റ്റോക്ക്സിന്റെ (0) കുറ്റിതെറിപ്പിച്ച് മുഹമ്മദ് ഷമിയും വേട്ടയിൽ പങ്കാളിയായി. 10-ാം ഓവറിൽ തിരിച്ചെത്തിയ ഷമി ജോണി ബെയർസ്റ്റോയേയും (14) മടക്കി. 16-ാം ഓവറിൽ നന്നായി ടേൺ ചെയ്ത ഒരു പന്തിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലറെ (10) മടക്കി കുൽദീപ് യാദവും വരവറിയിച്ചു. പിന്നാലെ നിലയുറപ്പിക്കാൻ ശ്രമിച്ച മോയിൻ അലിയെ (15) രാഹുലിന്റെ കൈയിലെത്തിച്ച് ഷമി തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.