09 May 2024 Thursday

ജി20 ഉച്ചകോടിക്ക് പ്രൗഢോജ്വല തുടക്കം; ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം; വേദിയിലും 'ഭാരത് '

ckmnews


പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയില്‍ തുടക്കമായി. പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ വിവിധ രാഷ്ട്രതലവന്മാർ , യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. പുതിയ ലോകക്രമത്തിനു സാക്ഷ്യം വഹിക്കുകയാണെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഫ്രിക്കൻ യൂണിയന് ജി 20 യിൽ സ്ഥിരാംഗത്വം നൽകി. അതേസമയം ജി 20 വേദിയിൽ പ്രധാനമന്ത്രിയുടെ പോഡിയത്തിൽ ‘ഭാരത്’ എന്നാണ് കുറിച്ചിരിക്കുന്നത്.

9.30-ഓടെ ജി20 ഉച്ച കോടിയുടെ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ സ്വീകരിച്ചു. ഉദ്ഘാടനത്തിന് ശേഷം ‘ഒരുഭൂമി’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. സെഷനുകൾക്കു ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി മുക്കാൽ മണിക്കൂർ മാറ്റിവച്ചിട്ടുണ്ട്.

രാഷ്ട്രത്തലവന്മാർക്കും മറ്റു വിവിഐപികൾക്കുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അത്താഴവിരുന്ന് (ഗാല ഡിന്നർ) വൈകിട്ട് ഏഴിനാണ്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. രാജ്യത്തെ ശാസ്ത്രീയ, നാടോടി സംഗീതത്തിനു പ്രാധാന്യം നൽകിയുള്ള സംഗീതനിശയും ഒരുക്കിയിട്ടുണ്ട്. ‘മിലേ സുർ മേരാ തുമാരാ’ ആയിരിക്കും അവസാന ഗാനം.ഞായറാഴ്ച സമാപനയോഗത്തിനു പിന്നാലെ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയുണ്ടാകാം. ഉച്ചകോടിക്കു മുന്നോടിയായി നടന്ന ഷെർപ- ഫിനാൻസ് ഡെപ്യൂട്ടീസ് യോഗത്തിലാണു പ്രസ്താവനയുടെ കരടുരൂപം അന്തിമമാക്കുന്നത്. ഒത്തുതീർപ്പുണ്ടായാൽ രാഷ്ട്രത്തലവന്മാരുടെ അംഗീകാരത്തോടെ പ്രസ്താവന പുറത്തിറക്കും. തുടർന്നു വാർത്താസമ്മേളനം. അടുത്ത വർഷം അധ്യക്ഷപദവി അലങ്കരിക്കുന്ന ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റൺ കൈമാറും. സമ്മേളനത്തിന്റെ സ്മരണയ്ക്കായി രാഷ്ട്രത്തലവന്മാർ വൃക്ഷത്തൈ നടും.