സിം കാര്‍ഡ് വില്‍പ്പനയില്‍ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രം
കാര്‍ഡ് വില്‍പ്പനയില്‍ പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സിം കാര്‍ഡുകളുടെ വ്യാജ വില്‍പ്പന തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.ടെലികോം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രജിസ്റ്റര്‍ ചെയ്യാത്ത ഡീലര്‍മാര്‍ വഴി സിം കാര്‍ഡ് വില്‍ക്കുന്നത് ഇനി മുതല്‍ കുറ്റകരമാകും. അനധികൃതമായി സിം കാര്‍ഡ് വില്‍ക്കുകയാണെങ്കില്‍, ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് 10 ലക്ഷം രൂപ പിഴയായി ഈടാക്കുന്നതാണ്. സിം കാര്‍ഡ് വില്‍പ്പനയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തിലാകുക. അതിനാല്‍, മുഴുവൻ ടെലികോം ഓപ്പറേറ്റര്‍മാരും സെപ്റ്റംബര്‍ 30ന് മുമ്ബ് തന്നെ ‘പോയിന്റ് ഓഫ് സെയിലില്‍’ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.സിം കാര്‍ഡ് വില്‍പ്പനയ്ക്ക് പുറമേ, സിം കാര്‍ഡ് വാങ്ങുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സിം കാര്‍ഡ് വില്‍ക്കുകയാണെങ്കില്‍, ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ടെലികോം കമ്ബനികള്‍ അവരുടെ സിം കാര്‍ഡുകള്‍ ആരാണ് വില്‍ക്കുന്നത്, ഏതു രീതിയിലാണ് വില്‍ക്കുന്നത് എന്നതിനെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തേണ്ടതാണ്. അതേസമയം, അസം, കാശ്മീര്‍, മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ടെലികോം കമ്ബനികള്‍ പുതിയ സിം കാര്‍ഡുകള്‍ വില്‍ക്കാൻ കരാറിലേര്‍പ്പെടേണ്ടി വരുമെന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്.