09 May 2024 Thursday

ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരണം 51 കവിഞ്ഞു; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

ckmnews


ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരണം 51 കവിഞ്ഞു. മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലുമായി 51 പേർ മരിച്ചു. ഷിംലയിലെ മണ്ണിടിച്ചിലിൽ 14 പേർക്കാണ്ജീവൻ നഷ്ടപെട്ടത്. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു.


സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നും സർക്കാർ പറഞ്ഞു. ഹിമാചലിൽ 752 റോ‍ഡുകൾ അടച്ചിട്ടുണ്ട്.

അതേസമയം ഉത്തരാഖണ്ഡിലും മഴ ശക്തമായ തുടരുകയാണ്. ഉത്തരാഖണ്ഡിൽ തിങ്കളാഴ്ച 4 പേർ മരിച്ചു. ഇതുവരെ 9 പേരെ കാണാതായിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തി വച്ചു.


ഹിമാചലിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം സംഭവിച്ചതിന് പിന്നാലെയാണ് ഹിമാചലിലെ ദുരിതത്തിലാക്കിയ മഴക്കെടുത്തിയുണ്ടായത്. പ്രളയത്തിൽ നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും ഒലിച്ചുപോയി. സോളനിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടർന്ന് രണ്ട് വീടുകൾ ഒഴുകിപ്പോയിരുന്നു. ഇപ്പോഴും വിവിധ ഇടങ്ങളിലായി ആളുകൾ കുടുങ്ങി കിടക്കുന്നത്.

മണ്ഡി – മണാലി – ചണ്ഡിഗഢ് ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ ദേശീയ പാത പലയിടത്തായി തകർന്നതിനാൽ ചരക്ക് ഗതാഗതത്തിന് അടക്കം തടസ്സം നേരിടുന്നുണ്ട്. മണ്ഡിയിലും നാച്ചനിലും സോളനിലും ഷിംലയിമെല്ലാം നൂറ് കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു.