09 May 2024 Thursday

നീറ്റ് പരീക്ഷയിൽ രണ്ടാംവട്ടവും പരാജയപ്പെട്ട 19കാരന്‍ ജീവനൊടുക്കി; മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും

ckmnews


ചെന്നൈ: നീറ്റ് പരീക്ഷയിൽ രണ്ടാം തവണയുംപരാജയപ്പെട്ടതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയ മകന്റെ സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും ജീവനൊടുക്കി. ചെന്നൈയിലെ ക്രോംപേട്ടയ്ക്ക് സമീപം കുറിഞ്ഞി സ്വദേശി 19കാരനായ എസ് ജഗദീശ്വരന്‍ എന്ന വിദ്യാര്‍ത്ഥി ശനിയാഴ്ചയാണ് ജീവനൊടുക്കിയത്.

ഫോട്ടോഗ്രഫറായ പിതാവ് പി ശെല്‍വകുമാര്‍ മകന്റെ വിയോഗത്തെ തുടര്‍ന്നു കടുത്ത മനോവിഷമത്തിലായിരുന്നു. മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശെല്‍വകുമാര്‍ ഞായറാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.


പന്ത്രണ്ടാം ക്ലാസിൽ എ ഗ്രേഡില്‍ 85 ശതമാനം മാര്‍ക്ക് നേടിയ ജഗദീശ്വരന്‍, രണ്ടു വട്ടം എഴുതിയിട്ടും നീറ്റ് പരീക്ഷ പാസാകാന്‍ സാധിച്ചിരുന്നില്ല. വീണ്ടും പരീക്ഷയ്ക്ക് തയാറെടുക്കാനായി പിതാവ് ജഗദീശ്വരനെ അണ്ണാനഗറിലെ നീറ്റ് കോച്ചിംഗ് സെന്ററില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ ആകാന്‍ കഴിയില്ലെന്നതിന്റെ കടുത്ത മാനസിക സമ്മർദത്തിലായിരുന്ന ജഗദീശ്വരന്‍ ശനിയാഴ്ച വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ജീവനൊടുക്കുകയായിരുന്നു.പുറത്ത് പോയിരുന്ന പിതാവ് മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരിയെ വിളിക്കുകയായിരുന്നു. ഇവര്‍ എത്തി നോക്കുമ്പോഴാണ് ജഗദീശ്വരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം പാതിരാത്രിയോടെയാണു തൂങ്ങി മരിച്ചത്.


വിദ്യാര്‍ത്ഥിയുടെയും പിതാവിന്റെയും മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നീറ്റ് വിവാദം വീണ്ടും സജീവമായിരിക്കുകയാണ്. 2017നു ശേഷം ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ പാസാകാന്‍ കഴിയാത്ത വിഷമത്തില്‍ ജീവനൊടുക്കിയത്. നീറ്റ് പരീക്ഷ ഒഴിവാക്കാനായി 2021ല്‍ ഡിഎംകെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാന്‍ തയാറായിട്ടില്ല.