09 May 2024 Thursday

മണിപ്പൂർ അതീവ ജാഗ്രതയിൽ; ഇന്റർനെറ്റ് നിരോധനം ഈ മാസം 5 വരെ നീട്ടി

ckmnews


കലാപം തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. ഇന്റർനെറ്റ് നിരോധനം ഈ മാസം അഞ്ച് വരെ നീട്ടി. സ്‌കൂളുകളും അടച്ചിട്ടു.കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപ്പിച്ചു. സംഘർഷ സാധ്യതയുള്ള ജില്ലകളിൽ സുരക്ഷാച്ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നൽകാനാണ് നീക്കം. കലാപകാരികളുടെ ഗ്രാമങ്ങൾ കടന്നുള്ള സഞ്ചാരം പൂർണമായി തടയുന്ന നടപടിയും സേന സ്വീകരിക്കും. പൊലീസിനെ കൂടാതെ കേന്ദ്രസേനങ്ങളുടെ വൻ വിന്യാസമാണ് നിലവിൽ മണിപ്പൂരിൽ ഉള്ളത്.


കലാപബാധിത മേഖലയിൽ നിന്ന് ഫോട്ടോ എടുക്കാൻ കഴിഞ്ഞതിൽ രാഹുൽ സന്തുഷ്ടവാനാണെന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത് എത്തി. കേന്ദ്രമന്ത്രിയുടെ വിമർശനങ്ങൾക്ക് കെസി വേണുഗോപാൽ മറുപടി നൽകി. മണിപ്പൂർ കത്തുമ്പോൾ മുഖ്യമന്ത്രിക്ക് താത്പര്യം നാടകം കളിക്കാനെന്ന് കോൺഗ്രസ് വിമർശിച്ചു. രാഹുൽഗാന്ധിയുടെ സന്ദർശനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയ മണിപ്പൂർ ബിജെപി ഘടകം, വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും,സമാധാന ശ്രമങ്ങൾക്കായി ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം എട്ടുവരെ സ്‌കൂളുകൾ അടച്ചു.