02 July 2024 Tuesday

ബോബി ചെമ്മണ്ണൂര്‍ സര്‍ക്കാരിനെ കോടികളുടെ നഷ്ടത്തിലാക്കുന്നു; ടീ നറുക്കെടുപ്പ് പൂട്ടിക്കാന്‍ പൊലീസില്‍ പരാതി ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് തെറിപ്പിച്ചു

ckmnews

ബോബി ചെമ്മണ്ണൂര്‍ സര്‍ക്കാരിനെ കോടികളുടെ നഷ്ടത്തിലാക്കുന്നു; ടീ നറുക്കെടുപ്പ് പൂട്ടിക്കാന്‍ പൊലീസില്‍ പരാതി


ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് തെറിപ്പിച്ചു


വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടീ നറുക്കെടുപ്പ്’ സര്‍ക്കാരിനെ കോടികളുടെ നഷ്ടത്തിലാക്കുന്നുവെന്നും ഉടന്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് ലോട്ടറി വകുപ്പ് പരാതി നല്‍കി ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ചാണ് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.ബോ ചെ നറുക്കെടുപ്പ്,ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലൂടെ ലോട്ടറി ഡയറക്ടര്‍ ആവശ്യപ്പെട്ടു.അതേസമയം, ബോ ചെ ടീ വില്‍പ്പന നടത്തിയ ലോട്ടറി ഏജന്‍സിക്കെതിരെ നടപടി സ്വീകരിച്ചു. അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ഏജന്‍സിക്ക് എതിരെയാണ് നടപടി. ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.


ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നു. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


ബോചെ ഭൂമിപത്ര എന്ന സ്വകാര്യകമ്പനിയുടെ മറവില്‍ ചായപ്പെടി വില്‍പ്പനയും പ്രെമോഷനുമെന്ന പേരില്‍ ചായപ്പൊടി പായ്ക്കറ്റിന്റെ ഒപ്പം ലോട്ടറി ടിക്കറ്റും വില്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ വകുപ്പ് ആരോപിച്ചിരിക്കുന്നത്.


ദിനംപ്രതി നറുക്കെടുപ്പും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ദിനംപ്രതി ബോബി ചെമ്മണ്ണൂര്‍ ഉണ്ടാക്കുന്നതെന്നും പൊലീസ് കേസില്‍ പറയുന്നു.


ലോട്ടറി റെഗുലേഷന്‍ വകുപ്പിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം തള്ളി അദേഹം രംഗത്തെത്തിയിട്ടുണ്ട്. ബോചെ ടീക്കൊപ്പം സൗജന്യമായാണ് ലക്കിഡ്രോ കൂപ്പണ്‍ നല്‍കുന്നതെന്ന് ബോചെ ടീ അധികൃതര്‍ അറിയിച്ചു.


കൂപ്പണുംസമ്മാനങ്ങളും നല്‍കുന്നത് തേയിലപ്പൊടി കച്ചവടത്തിന്റെ പ്രെമോഷന്റെ ഭാഗമാണ്. അല്ലാതെ ലോട്ടറി വില്‍പ്പനയല്ല തങ്ങള്‍ നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒട്ടേറെ വന്‍ കമ്പനികള്‍ പ്രെമോഷന്റെ ഭാഗമായി ഇങ്ങനെ നടത്താറുണ്ടെന്നും അതിന് സുപ്രീംകോടതി അനുമതിയുണ്ടെന്നും ബോചെ ടീ അധികൃതര്‍ വ്യക്തമാക്കുന്നു