അംഫൻ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി. അംഫൻ എന്ന് പേരിട്ടിരിക്കുന്ന ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 200 കി.മി വരെ വേഗത കൈവരിക്കാൻ ഇടയുള്ള അംഫൻ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യൻ തീരത്തെത്തുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഒഡീഷയിലെ പാരാദ്വീപിന് 990 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. വടക്കു കിഴക്കൻ തീരങ്ങൾ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്, തുടർന്ന് ബംഗാൾ ഒഡീഷ തീരത്തേക്ക് നീങ്ങും. ആന്ധ്ര, ഒഡീഷ, തുടങ്ങിയ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്