26 April 2024 Friday

മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞു . വീടുകള്‍ക്ക് കേടുപാട് . വന്‍ മരങ്ങള്‍ വിണ്ടുകീറി

ckmnews

മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറി നാല് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. തിരുവനന്തപുരത്താണ് സംഭവം. ബുധന്‍ വൈകീട്ട് തിരുവന്നതപുരം പരശുവയ്ക്കലിലാണ് സംഭവം. പരശുവയ്ക്കല്‍ സ്വദേശി വത്സല, സതീഷ്, അംബി, ജയന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടങ്ങളുണ്ടായത്. വീടിന് സമീപം സ്‌ഫോടകശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിലേക്ക് താഴ്ന്ന് പോകുന്നത് വത്സല കണ്ടിരുന്നു. നിമിഷങ്ങള്‍ക്കകം സമീപത്തെ പറമ്ബിലെ വലിയ മരങ്ങള്‍ വിണ്ട് കീറുകയും അടുത്ത വീടുകളുടെ ചുവരുകള്‍ പൊട്ടുകയും ചെയ്തു.


സതീഷിന്റെ വീടിന്റെ അടുക്കളയുടെ ചുവര്‍ തുരന്ന് തറയിലെ ടൈല്‍സുകള്‍ പൊട്ടുകയും വയറിങ് കത്തുകയും ചെയ്ത നിലയിലാണ്.വീട്ടിലുണ്ടായിരുന്നവര്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കുന്നത് പോലെ അനുഭവപ്പെട്ടു. വീടിന്റെ ജനല്‍ ചില്ലുകളും അടുക്കളയിലെ കോണ്‍ക്രീറ്റും പൊട്ടി. തീഗോളം വീണ സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെയാണ് സതീഷിന്റെ വീട്. ഇവരുടെ പറമ്ബിലെ അക്കേഷ്യാമരം പിളര്‍ന്നു. അംബി, ജയന്‍ എന്നിവരുടെ വീടുകളിലെ ചുവരുകളും പാട്ടിയിട്ടുണ്ട്. സ്ഥലം കാണാന്‍ ഒട്ടേറെ പേരെത്തി. ഇതേസമയം തന്നെ വൈദ്യുതിവ്യതിയാനം മൂലം പരശുവയ്ക്കല്‍ പ്രദേശത്തെ ഒട്ടേറെ വീടുകളിലെ ടിവിയടക്കമുള്ള വൈദ്യുതോപകരണങ്ങള്‍ തകരാറിലായി