26 April 2024 Friday

വഴിയോര കച്ചവടക്കാർക്ക് 5,000 കോടിയുടെ വായ്പ; ഒരു രാജ്യം, ഒരു കൂലി; കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം

ckmnews



ന്യൂഡൽഹി∙ അടുത്ത രണ്ടു മാസം അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഒരാൾക്ക് അ‍ഞ്ച് കിലോ അരിയോ ഗോതമ്പോ അധികം ലഭിക്കും. ഒരു കിലോ കടലയും ഇതോടൊപ്പം ലഭിക്കും. രാജ്യത്തെ ഏതു റേഷൻ കടയിൽനിന്നും ഇതു ലഭിക്കും. അതിഥി തൊഴിലാളികൾക്കു സ്വന്തം റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം. എട്ടു കോടി അതിഥി തൊഴിലാളികൾക്ക് ഈ സഹായം ലഭിക്കും. 3500 കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. സംസ്ഥാനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക ഉണ്ടാക്കി വിതരണം ചെയ്യണം. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി മാർച്ച് 2021നകം സമ്പൂർണമാകും.


ധനമന്ത്രിയുടെ വാർത്താസമ്മേളനത്തിൽനിന്ന്:


∙ ഒരുമാസത്തിനകം വഴിയോരക്കച്ചവടക്കാർക്ക് 5000 കോടി രൂപയുടെ വായ്പ നൽകും.


∙ പ്രവർത്തനമൂലധനമായി ഓരോരുത്തർക്കും 10,000 രൂപ വീതം നൽകും


∙ 50 ലക്ഷം വഴിയോരക്കച്ചവടക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും.


∙ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് കൂടുതൽ വായ്പ നൽകും.


∙ ആർബിഐ പ്രഖ്യാപിച്ച തിരിച്ചടവ് മൊറട്ടോറിയം തുടരും.


∙ എല്ലാ അതിഥിതൊഴിലാളികൾക്കും 2 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം.


∙ ഒരാൾക്ക് 5 കിലോ അരിയോ ഗോതമ്പോ അധികം ലഭിക്കും, ഒരു കുടുംബത്തിന് 1 കിലോ അധികം കടലയും.


∙ ചെലവ് പൂർണമായും കേന്ദ്രം വഹിക്കും; വകയിരുത്തുന്നത് 3500 കോടി.


∙ ഗുണഭോക്താക്കളെ കണ്ടെത്തി സഹായം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകൾ. 8 കോടി പേർക്ക് ഉപയോഗപ്രദം.


∙ അതിഥി തൊഴിലാളികൾക്ക് ഏതു സംസ്ഥാനത്തുനിന്നും ഭക്ഷ്യധാന്യം വാങ്ങാൻ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി. മാർച്ച് 21നകം ഇതിന്റെ നടപടിക്രമം പൂർത്തിയാക്കും. 


∙ പൊതുവിതരണ സംവിധാനത്തിൽ ഉൾപ്പെട്ട 23 സംസ്ഥാനങ്ങളിലെ 67 കോടി പേർക്ക് ഈ സൗകര്യം 2020 ഓഗസ്റ്റിനകം ലഭ്യമാക്കും. ആകെ ഉപഭോക്താക്കളിലെ 83% പേരും ഓഗസ്റ്റിനകം പദ്ധതിയുടെ ഭാഗമാകും.


∙ പിഎം ആവാസ് യോജനയിൽ അതിഥി തൊഴിലാളികൾക്കായി താമസസൗകര്യം.


∙ നഗരങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസസൗകര്യം ഒരുക്കും. സർക്കാർ നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതികൾ ഇതിനായി പരിവർത്തനപ്പെടുത്തും. വ്യവസായ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പദ്ധതികൾ ഏറ്റെടുക്കാം.


∙ സംസ്ഥാന സർക്കാർ ഏജൻസികൾ നിർമിക്കുന്നവയ്ക്ക് കേന്ദ്രം ഇൻസന്റീവ് നൽകും


∙ മുദ്രാ വായ്പകൾക്ക് 1500 കോടി രൂപ പലിശ ഇളവ് നൽകും. 50,000 രൂപ വരെ വായ്പ എടുത്തവർക്കാണ് ഇളവ്.


∙ തിരിച്ചെത്തുന്ന അതിഥിതൊഴിലാളികൾക്ക് നാട്ടിൽ തന്നെ ജോലി ഉറപ്പാക്കണം.


∙ പത്തിലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്ഐ പരിരക്ഷ


∙ അപകടകരമായ ജോലിയിൽ ഏർപ്പെടുന്ന എല്ലാ തൊഴിലാളികൾക്കും ഇഎസ്ഐ


∙ അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക ക്ഷേമഫണ്ട്


∙ നഗരങ്ങളിലെ പാവങ്ങൾക്കായി 7200 സ്വയംസഹായ സംഘങ്ങൾക്ക് രൂപീകരിച്ചു.


∙ അതിഥി തൊഴിലാളികൾക്ക് 10,000 കോടി രൂപ വേതനം നൽകി.


∙ സ്വയം സഹായ സംഘങ്ങൾക്ക് പൈസ പോർട്ടൽ വഴി ധനസഹായം നൽകി.


∙ ക്യാംപുകളിലെ അതിഥിതൊഴിലാളികൾക്കു മൂന്നു നേരം ഭക്ഷണം നൽകി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കാണ് തുക നൽകിയത്.


∙ അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ 11,000 കോടി അനുവദിച്ചു.


∙ 12,000 സ്വയം സഹായ സംഘങ്ങൾ മൂന്നു കോടി മാസ്ക് നിർമിച്ചു. 


∙ കർഷക മേഖലയ്ക്കു ഗ്രാമീണ മേഖലയ്ക്കുമായി 86,000 കോടി രൂപ വായ്പ നൽകി.


∙ മൂന്നു കോടി കർഷകർക്കു കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിച്ചു.


∙ ഇതുവരെ 4.22 ലക്ഷം കോടി രൂപയുടെ വായ്പ കർഷകർക്കു വിതരണം ചെയ്തു. മൂന്നു മാസം മൊറട്ടോറിയം ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകി


∙ നബാർഡ് വഴി 29,000 കോടി രൂപയുടെ വായ്പ പുനഃക്രമീകരിച്ചു.


എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കാൻ നിയമഭേദഗതി വരുമെന്നും നിർമല സീതാരാമൻ പറഞ്ഞു. കൂലിയിലെ പ്രദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതനമെന്ന സങ്കൽപം പ്രാവർത്തികമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപനങ്ങൾ ധനമന്ത്രി വിശദീകരിക്കുകയാണ്.

രണ്ടാം ഘട്ടത്തിൽ ഒൻപത് മേഖലകൾക്കായി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു നിർമല സീതാരാമൻ പറഞ്ഞു. അതിഥി തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ചെറുകിട വ്യവസായം എന്നിവയ്ക്ക് ആശ്വാസ നടപടികൾ ഉണ്ടാകും. കർഷകർക്കായി രണ്ടു പ്രഖ്യാപനങ്ങൾ ഉണ്ടാകും.