26 April 2024 Friday

റെയില്‍വെയോട് ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ട് യു.പി, ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങള്‍

ckmnews



ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കവെ റെയില്‍വെയോട് ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ട് യു.പി, ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങള്‍. 24 സ്ഥലങ്ങളില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി 240 കോച്ചുകളാണ് ഉത്തര്‍പ്രദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. 60 കോച്ചുകള്‍ നല്‍കണമെന്നാണ് തെലങ്കാനയുടെ ആവശ്യം. പത്ത് കോച്ചുകള്‍ ഡല്‍ഹിയും ആവശ്യപ്പെട്ടിട്ടുണ്ട്.


കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വെ നേരത്തെതന്നെ ഐസൊലേഷന്‍ കോച്ചുകള്‍ തയ്യാറാക്കിയിരുന്നുവെങ്കിലും ഇപ്പോഴാണ് അവയ്ക്ക് ആവശ്യക്കാര്‍ എത്തുന്നത്. ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ റെയില്‍വെയുടെ ഐസൊലേഷന്‍ കോച്ചുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 16 കിടക്കകളാവും ഓരോ കോച്ചിലുമുണ്ടാവുക.


സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് റെയില്‍വെയാകും കോച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. റെയില്‍വെയുടെ ഐസൊലേഷന്‍ കോച്ചുകള്‍ ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ കോവിഡ് കെയര്‍ സെന്റര്‍ ഡല്‍ഹിയില്‍ മെയ് 31 ന് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പത്ത് കോച്ചുകളിലായി 160 കിടക്കകളാണ് അവിടെയുള്ളത്.


വാരാണസി സിറ്റി, ഝാന്‍സി, ഗോരഖ്പുര്‍, ഗോണ്ട, ബറെയ്‌ലി സിറ്റി, സഹരണ്‍പുര്‍, സോന്‍ഭദ്ര, അസംഗഢ് എന്നിവിടങ്ങളില്‍ കോറോണ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനാണ് യു.പി ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഡല്‍ഹിയില്‍ 160 കിടക്കകള്‍ ഒരുക്കുന്നതിനായി പത്ത് നോണ്‍ എസി കോച്ചുകളും, ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി മൂന്ന് എസി കോച്ചുകളുമാണ് ഡല്‍ഹി ആവശ്യപ്പെട്ടിരിക്കുന്നത്.


കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി 5321 കോച്ചുകളാണ് റെയില്‍വെ ആദ്യ ഘട്ടത്തില്‍ ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റിയത്. അതിനിടെ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമിക് തീവണ്ടികള്‍ വിവിധ സംസ്ഥാനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടതോടെ ഐസൊലേഷന്‍ കോച്ചുകള്‍ പലതും റെയില്‍വെ സാധാരണ കോച്ചുകളാക്കി വീണ്ടും മാറ്റിയിരുന്നു. രണ്ടു ലക്ഷം രൂപവീതം ചിലഴിച്ചാണ് റെയില്‍വെ ഓരോ ഐസൊലേഷന്‍ കോച്ചുകളും തയ്യാറാക്കിയത്.