സ്കൂൾ തുറന്നു , ഓൺലൈനിൽ
സംസ്ഥാനത്ത് ഈ അദ്ധ്യയന വര്‍ഷം സ്കൂള്‍തുറന്നത് ഓണ്‍ലൈനിലൂടെ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചത്. ഇന്നലെ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ക്ലാസുകള്‍ തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ രീതിയില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ഇപ്പോള്‍ കഴിയില്ല.നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ തുടര്‍പഠനത്തിന് സജ്ജരാക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. അദ്ധ്യയനത്തിന്റെയും അദ്ധ്യാപനത്തിന്റെയും നവമാതൃക വിജയമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ക്ലാസോടെയാണ് പഠനം ആരംഭിച്ചത്. അര മണിക്കൂര്‍ വീതമാണ് ഓരോ വിഷയങ്ങളുടെയും സംപ്രേഷണം. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ ആഴ്ചയിലെ ക്ലാസുകള്‍. പോരായ്മകളുണ്ടെങ്കില്‍ പരിഹരിച്ച് അടുത്തയാഴ്ച ക്ലാസുകള്‍ പുന:സംപ്രഷണം ചെയ്യും. രാത്രിയിലും ശനി, ഞായര്‍ ദിവസങ്ങളിലും ക്ലാസുകളുടെ പുന:സംപ്രേഷണമുണ്ടാകും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു.
ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ ബദല്‍ സംവിധാനമൊരുക്കാന്‍ സ്കൂള്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിരുന്നു. പലയിടത്തും വായനശാലകള്‍, ക്ലബുകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്ലാസുകള്‍ നടന്നു. ചില സ്കൂളില്‍ അദ്ധ്യാപകര്‍ സ്കൂളുകളിലെത്തി കുട്ടികളുമായി ആശയവിനിമയം നടത്തി. ഓണ്‍ലൈന്‍ സൗകര്യം ഇനിയും ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്നത്തെ ടൈംടേബില്‍
പ്ലസ് ടു: രാവിലെ 8.30ന് ബോട്ടണി, 9ന് അക്കൗണ്ടന്‍സി, 9.30ന് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, 10ന് ഹിസ്റ്ററി
10ാം ക്ലാസ്: 11ന് രസതന്ത്രം, 11.30ന് ഇംഗ്ലീഷ്, 12 ന് സാമൂഹ്യശാസ്ത്രം
ഒന്നാം ക്ലാസ്: 10.30ന് പൊതുവിഷയം
രണ്ടാം ക്ലാസ്: 12.30ന് സന്നദ്ധതാപ്രവര്‍ത്തനം
മൂന്നാം ക്ലാസ്: ഒരു മണിക്ക് ഗണിതശാസ്ത്രം
നാലാം ക്ലാസ്: 1.30ന് മലയാളം
അഞ്ചാം ക്ലാസ്: 2ന് അടിസ്ഥാന ശാസ്ത്രം
ആറാം ക്ലാസ്: 2.30ന് ഹിന്ദി
ഏഴാം ക്ലാസ്: 3ന് അടിസ്ഥാനശാസ്ത്രം
എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ജീവശാസ്ത്രം. 4 ന് സാമൂഹ്യശാസ്ത്രം
ഒമ്ബതാം ക്ലാസ്: 4.30ന് ബയോളജി. 5ന് സാമൂഹ്യശാസ്ത്രം
പുന:സംപ്രേഷണം
പ്ലസ് ടു ക്ലാസിലെ നാലു വിഷയങ്ങളും ഇന്നു രാത്രി 7 മുതലും 10ാം ക്ലാസിലെ മൂന്നു വിഷയങ്ങള്‍ വൈകിട്ട് 5.30 മുതലും പുനഃസംപ്രേഷണം ചെയ്യും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ച.
ടിവിയില്ലാത്ത വീടുകളിലെ
കുട്ടികള്‍ക്ക് അയല്പക്ക
പഠനകേന്ദ്രം
*ചെലവിന്റെ 75 % കെ.എസ്.എഫ്.ഇ സബ്സിഡി
തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ടെലിവിഷനില്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് അയല്പക്ക പഠനകേന്ദ്രം സ്ഥാപിക്കും.ഇതിനുള്ള ചെലവിന്റെ 75 ശതമാനം കെ.എസ്.എഫ്.ഇ സബ്സിഡിയായി നല്‍കും.
ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതില്‍ നിന്നാണ് ഇതിന് പണം കണ്ടെത്തുന്നത്. ശേഷിക്കുന്ന 25 ശതമാനം തുകയും, പഠനകേന്ദ്രമൊരുക്കുന്ന ചെലവും തദ്ദേശ സ്ഥാപനങ്ങളോ സ്പോണ്‍സര്‍മാരോ വഴി കണ്ടെത്തണം.
കുടുംബശ്രീ വഴി
ലാപ്ടോപ്പ്
കുടുംബശ്രീ വഴി കുട്ടികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ കെ.എസ്.എഫ്.ഇ പദ്ധതി രൂപീകരിക്കും. കെ.എസ്.എഫ്.ഇയുടെ മൈക്രോ ചിട്ടികളില്‍ ചേരുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് ഇതിന് അര്‍ഹത.
ഹൈടെക് പദ്ധതിയുടെ ഭാഗമായി തയാറാക്കിയ 1,20,000 ലാപ് ടോപ്പുകള്‍, 7000 പ്രോജക്ടറുകള്, 4455 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യമില്ലാത്തിടത്ത് ഉപയോഗിക്കും. ഇന്നലെ ക്ലാസുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടെന്നും ആദ്യ ആഴ്ചയില്‍ ട്രയല്‍ സംവിധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എട്ടിന് ക്ലാസുകള്‍ പുന:സംപ്രേഷണം ചെയ്യും.
ഫീസ് നിശ്ചിതസമയത്ത് നല്‍കാത്തവരില്‍ നിന്ന്പിഴയീടാക്കാന് സ്കൂള്‍ മാനേജ്മെന്റുകള്‍ നിശ്ചയിച്ചതായുള്ള പരാതികളെക്കുറിച്ച് ചോദിച്ചപ്പോള്‍, അത്തരം കാര്യങ്ങളോട് യോജിപ്പില്ലെന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ വിദ്യാഭ്യാസവകുപ്പിനോട് നിര്‍ദ്ദേശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.