26 April 2024 Friday

കിണറ്റിലെ ലോക്കറിന്‍റെ ഉടമയെ കണ്ടെത്തി; പഴയ കവര്‍ച്ചയുടെ ചുരുളഴിയുന്നു നിഖില്‍ ഡേവിസ്

ckmnews


കുന്നംകുളം പെല്‍ക്കാട്ടുപയ്യൂരില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുകിണര്‍ വൃത്തിയാക്കാന്‍ വറ്റിക്കുമ്പോഴാണ് ലോക്കര്‍ കിട്ടിയത്. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ലോക്കര്‍ തുറന്നപ്പോഴാണ് ആയിരത്തിന്റെ നോട്ടുകള്‍ കുതിര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അരക്കോടി രൂപ വരെ കാണുമെന്നായിരുന്നു ഊഹം. ലോക്കറിന്റെ ഉടമയെ കണ്ടെത്താന്‍ കുന്നംകുളം എ.സി.പി.: ടി.എസ്.സിനോജിന്റേയും ഇന്‍സ്പെക്ടര്‍ കെ.ജി.സുരേഷിന്റേയും നേതൃത്വത്തില്‍ അന്വേഷണം തകൃതിയായിരുന്നു. ലോക്കറില്‍ ഒരു നമ്പര്‍ ഉണ്ടായിരുന്നു. ആ നമ്പര്‍ പ്രകാരം ആരാണ് അതു വാങ്ങിയതെന്ന് പൊലീസിന് മനസിലായി. 2014 ഒക്ടോബര്‍ പതിനൊന്നിന് കയ്പറമ്പിലെ കണ്‍സ്യൂമര്‍ഫെഡിന്റെ മരുന്നു ഗോഡൗണിലേയ്ക്കു നല്‍കിയ ലോക്കറായിരുന്നു. ഗോഡൗണിന്റെ ഗ്രില്ല് തകര്‍ത്ത ശേഷം ലോക്കര്‍ കവര്‍ന്നിരുന്നു. അഞ്ചര വര്‍ഷം മുമ്പു നടന്ന ആ കവര്‍ച്ച ആരാണ് നടത്തിയതെന്ന് കണ്ടുപിടിച്ചിട്ടില്ല. ഗോഡൗണിന്റെ ലോക്കറില്‍ നിന്ന് പോയ തുകയുടെ വിശദാംശങ്ങള്‍ പൊലീസ് സ്റ്റേഷന്‍റെ ഫയലിലുണ്ടായിരുന്നു.


ഒറ്റ രൂപ കോയിന്‍

ആയിരത്തിന്റെ 245 നോട്ടുകള്‍. നൂറിന്റേയും അഞ്ഞൂറിന്റേയും വേറെ. രണ്ടേമുക്കാല്‍ ലക്ഷം രൂപയോളം ആ ലോക്കറിലുണ്ടായിരുന്നു. കറന്‍സികള്‍ കുതിര്‍ന്ന് പോയെങ്കിലും ഒറ്റരൂപ കോയിന് ഒന്നും പറ്റിയിട്ടില്ലായിരുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ ലോക്കറില്‍ നിന്ന് തുകയുടെ കൂട്ടത്തില്‍ ഒറ്റരൂപ കോയിനുള്ള കാര്യം പൊലീസ് രേഖകളിലുണ്ടായിരുന്നു. അങ്ങനെ, ലോക്കര്‍ കണ്‍സ്യൂമര്‍ ഫെഡിലേത് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് മാനേജര്‍ സ്റ്റേഷനില്‍ എത്തി ലോക്കറും തിരിച്ചറിഞ്ഞു. 

കനം കൂടിയ ലോക്കര്‍

നൂറ്റിയന്‍പതിലേറെ കിലോ ഭാരം വരും ലോക്കറിന്. ഒരാള്‍ക്കു മാത്രം ഉയര്‍ത്താന്‍ കഴിയില്ല. കള്ളന്‍മാര്‍ സംഘമായിട്ടായിരിക്കണം ഓപ്പറേഷന്‍ നടത്തിയത്. ലോക്കര്‍ പൊളിക്കാന്‍ കള്ളന്‍മാര്‍ക്കു കഴിഞ്ഞിട്ടുണ്ടാകില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് പൊലീസ്തന്നെ ലോക്കര്‍ തുറന്നത്. ലോക്കര്‍ തള്ളിയ കിണറ്റിലേക്ക് റോഡില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ പോകണം. അത്രയും ദൂരം ഈ ലോക്കര്‍ ചുമന്ന് കൊണ്ടുപോകാന്‍ നല്ല കരുത്തു വേണം. ആള്‍ബലവും വേണം. 

വിരലടയാളം കിട്ടാതിരിക്കാന്‍

ലോക്കര്‍ എന്തിനാകും കിണറ്റില്‍ ഉപേക്ഷിച്ചിരിക്കുക?. ലോക്കര്‍ തുറക്കാന്‍ കഴിയാതെ അന്ന് വഴിയില്‍ തള്ളിയിരുന്നെങ്കില്‍ പൊലീസ് അറിയുമായിരുന്നു. ലോക്കറിലെ വിരലടയാളം നോക്കി കള്ളന്‍മാരെ പൊലീസ് തിരിച്ചറിയും. ഇതൊഴിവാക്കാന്‍ കള്ളന്‍മാര്‍ ചെയ്ത പണിയാണ് ലോക്കര്‍ കിണറ്റില്‍ തള്ളിയത്. വെള്ളത്തിലാകുമ്പോള്‍ വിരലടയാളം കിട്ടില്ലെന്ന് അവര്‍ കണക്കുകൂട്ടി. പ്രഫഷനല്‍ കള്ളന്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. നോട്ടു നിരോധനത്തിന്റെ സമയത്ത് കള്ളപണം സൂക്ഷിച്ചിരുന്നവര്‍ ആരോ ലോക്കര്‍ ഉപേക്ഷിച്ചതാകാമെന്ന് നാട്ടുകാര്‍ സംശയിച്ചിരുന്നു. ഇനി ആ സംശയത്തിന് അടിസ്ഥാനമില്ല. മാത്രവുമല്ല, അങ്ങനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരാള്‍ ഒരിക്കലും ലോക്കര്‍ സഹിതം തള്ളില്ലെന്ന് പൊലീസിന് ഉറപ്പായിരുന്നു.