28 June 2024 Friday

ഇവരെന്ത് നേടിയിട്ടാണ് 10 ലക്ഷം വിഷമദ്യ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ചതിനെതിരെ കസ്തൂരി

ckmnews

ഇവരെന്ത് നേടിയിട്ടാണ് 10 ലക്ഷം


വിഷമദ്യ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ചതിനെതിരെ കസ്തൂരി


ചെന്നൈ:തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 50 കടന്നുവെന്നാണ് കണക്കുകള്‍.ആശുപത്രികളില്‍ ചികിത്സയിലുള്ള 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്.അതേസമയം, വിഷമദ്യ ദുരന്തത്തിൽ സര്‍ക്കാര്‍  പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ വിഷമദ്യ ദുരന്തത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. 


ദുരന്തത്തില്‍ ആശുപത്രിയില്‍ കിടക്കുന്നവരെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും  മറ്റ് മന്ത്രിമാരും സന്ദര്‍ശിച്ചിരുന്നു.മരിച്ചവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി കസ്തൂരി.എക്സില്‍ എഴുതിയ പോസ്റ്റിലാണ് മദ്യ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതിനെതിരെ നടി പ്രതികരിച്ചത്. 


'10 ലക്ഷം ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ ആണോ നല്‍കുന്നത് അല്ല, തന്‍റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്ക്.ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍" എന്നാണ് #kallakuruchi എന്ന ഹാഷ് ടാഗോടെ കസ്തൂരി ചോദിക്കുന്നത്


നേരത്തെ തമിഴ് വെട്രി കഴകം പാര്‍ട്ടി തലവനും നടനുമായ വിജയ് മദ്യദുരന്തത്തിന്‍റെ ഇരകളെ സന്ദര്‍ശിച്ചിരുന്നു. അതേ സമയം വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം വേണമെന്ന് നടന്‍ സൂര്യ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും സൂര്യ പറഞ്ഞു. 



വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ല. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണമെന്നും സൂര്യ പറഞ്ഞു. വാർത്താ കുറിപ്പിലാണ് സൂര്യയുടെ പ്രതികരണം വന്നത്. 


കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ  തമിഴ്നാട്ടിലെ പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം വ്യാജമദ്യദുരന്തത്തിന് ഉത്തരവാദികളായവർക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. കള്ളക്കുറിച്ചിയിലെ ആശുപത്രിയിലേക്ക് കൂടുതൽ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. വേണ്ടത്ര മരുന്നുകൾ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ മരുന്നുകൾ ഉടൻ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 


നിലവില്‍ 117 പേരാണ് ചികിത്സയിലുള്ളത്. വ്യാജമദ്യം വിതരണം ചെയ്ത ഗോവിന്ദരാജിന്‍റെയും സംഘത്തിന്‍റെയും പക്കൽ നിന്ന് 200 ലിറ്റർ മെഥനോൾ പിടിച്ചെടുത്തിട്ടുണ്ട്. മെഥനോൾ കൊണ്ട് വന്നത് പുതുച്ചേരിയിൽ നിന്നാണ് എന്ന് വ്യക്തമായിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം ജുഡീഷ്യൽ കമ്മീഷനോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.