പാരീസ്: ഫ്രാൻസ് ദേശീയ ഫുട്‌ബോൾ ടീമിന്റെ മുഖ്യപരിശീലകനായി ഇതിഹാസതാരം സിനദിൻ സിദാൻ. സിദാനെ പരിശീലകനായി നിയമിച്ചതായി ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. പരിശീലകനായിരുന്ന ദിദിയർ ദെഷാംസ് പടിയിറങ്ങിയതിന് പിന്നാലെയാണ് സിദാന്റെ വരവ്. കഴിഞ്ഞ ലോകകപ്പിൽ ഫ്രഞ്ച് ടീം സെമിയിലെത്തിയിരുന്നു.സിദാൻ പരിശീലകനായി എത്തുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ലോകകപ്പ് കഴിഞ്ഞ് ആദ്യ ആഴ്ച പിന്നിടുമ്പോൾ തന്നെ ഔദ്യോഗിക പ്രഖ്യാപനവുമെത്തി. ലോകകപ്പ് ഫൈനലിലെത്താനായില്ലെങ്കിലും ദെഷോമിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംഘമാണ് ഫ്രാൻസ്. കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബലെ, ഒലീസെ തുടങ്ങി സൂപ്പർ താരങ്ങളുടെ നിര തന്നെ ഫ്രഞ്ച് ടീമിനുണ്ട്. ഈ സംഘത്തെ ഒത്തിണക്കത്തോടെ മുന്നോട്ടുകൊണ്ടുപോകുകയായിരിക്കും സിദാന്റെ ആദ്യ പദ്ധതി. വരാനിരിക്കുന്ന യുവേഫ നാഷൻസ് ലീഗായിരിക്കും സിദാന്റെ ആദ്യ പരീക്ഷണം. പിന്നാലെ 2028 യൂറോ യോഗ്യതാ മത്സരങ്ങളുമുണ്ടാകും.
റയൽ മഡ്രിഡ് കോച്ചായി തിളങ്ങിയ സിദാൻ ഇതാദ്യമായാണ് ദേശീയ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ രണ്ടുതവണ സിദാൻ റയലിന്റെ കോച്ചായെത്തി. മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാലിഗാ കിരീടങ്ങളും രണ്ട് ക്ലബ്ബ് ലോകകപ്പുകളും സിദാന്റെ കീഴിൽ റയൽ നേടി.










