യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ മൈതാനങ്ങളിൽ ഫ്ലഡ്‌ലൈറ്റുകൾ കൺതുറക്കുകയാണ്. ചാമ്പ്യൻസ് ലീഗ് രാത്രികളും ആ ഐക്കോണിക് തീം മ്യൂസിക്കും ഫുട്ബോൾ ആരാധകർക്ക് എന്നും വന്യമായ ആവേശമാണ് സമ്മാനിക്കുന്നത്. സങ്കീർണ്ണവും നാടകീയവുമായ പുതിയ സ്വിസ് ഫോർമാറ്റിൽ നടക്കുന്ന മൂന്നാമത്തെ സീസണാണിത്. 36 ടീമുകൾ, 8 കഠിനമായ ലീഗ് റൗണ്ടുകൾ… ഇതുവരെ സ്വന്തമാക്കാനാവാത്ത കിരീടം തേടി മിക്കേൽ ആർട്ടേറ്റയുടെ ആഴ്സണൽ ഇറങ്ങുമ്പോൾ, ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് പിഎസ്ജി കരുനീക്കുന്നത്. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്. ബാഴ്‌സലോണയാകട്ടെ, യൂറോപ്പിൽ തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഇതിലും മികച്ചൊരു അവസരമില്ലെന്ന് കരുതുന്നു.
36 വമ്പന്മാർ ഒറ്റ ലീഗ് ടേബിളിൽ
യൂറോപ്പിലെ 16 വ്യത്യസ്ത ലീഗുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 36 പ്രമുഖ ടീമുകളാണ് ഒറ്റ ലീഗ് ടേബിളിൽ മാറ്റുരയ്ക്കുന്നത്. പ്രീമിയർ ലീഗിന്റെ പ്രതിനിധികളായി ആഴ്സണൽ, മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആസ്റ്റൺ വില്ല എന്നിവർ കളത്തിലിറങ്ങുന്നു.
ലാ ലിഗയിൽ നിന്ന് റയൽ മാഡ്രിഡ്, ബാഴ്‌സലോണ, ഫൈനൽ വേദിയുടെ ഉടമകളായ അത്‌ലറ്റിക്കോ മാഡ്രിഡ്, വിയ്യാറയൽ, റയൽ ബെറ്റിസ് എന്നിവരുണ്ട്. ജർമ്മൻ കരുത്തുമായി ബയേൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്ട്മുണ്ട്, ആർ.ബി ലെയ്പ്സിഗ്, സ്റ്റുട്ട്ഗാർട്ട് എന്നിവരും അണിനിരക്കുന്നു. ഇറ്റലിയിൽ നിന്ന് ഇന്റർ മിലാൻ, നാപ്പോളി, റോമ എന്നിവർക്കൊപ്പം സെസ്ക് ഫാബ്രെഗാസിന്റെ ശിക്ഷണത്തിൽ അത്ഭുതങ്ങൾ കാട്ടി ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ കോമോയും എത്തുന്നു.
പിഎസ്ജി, ലെൻസ്, ലില്ലെ (ഫ്രാൻസ്), പോർട്ടോ, സ്പോർട്ടിങ് സിപി (പോർച്ചുഗൽ), പിഎസ്വി, ഫെയ്നൂർദ് (നെതർലൻഡ്സ്), ഫെനർബാഷെ, ഗലാറ്റസരെ (തുർക്കി), ക്ലബ് ബ്രൂഗ് (ബെൽജിയം), ലാസ്ക് (ഓസ്ട്രിയ), എഇകെ ഏഥൻസ് (ഗ്രീസ്), സ്ലാവിയ പ്രാഗ് (ചെക്ക് റിപ്പബ്ലിക്), ഷാക്തർ ഡോണെറ്റ്സ്ക് (ഉക്രെയ്ൻ), സ്ലോവാൻ ബ്രാറ്റിസ്ലാവ (സ്ലൊവാക്യ), ബോഡോ/ഗ്ലിംറ്റ്, വൈക്കിങ് (നോർവേ) എന്നിവർക്കൊപ്പം ചരിത്രത്തിലാദ്യമായി അസർബൈജാനിൽ നിന്ന് സബാഹ് എഫ്.സിയും കളത്തിലിറങ്ങുന്നുണ്ട്.
പോരാട്ട വീര്യം കൂട്ടുന്ന ഫോർമാറ്റ്
36 ടീമുകളും ഒരൊറ്റ പോയിന്റ് ടേബിളിലാണ് അണിനിരക്കുന്നത്. ഓരോ ടീമിനും എട്ട് വ്യത്യസ്ത എതിരാളികൾക്കെതിരെ എട്ട് മത്സരങ്ങൾ (നാല് ഹോം, നാല് എവേ). ജനുവരി 27-ന് അവസാനിക്കുന്ന എട്ടാം മാച്ച്ഡേ വരെ ലീഗ് ഘട്ടം നീളും.
- പോയിന്റ് ടേബിളിൽ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് നേരിട്ട് പ്രീ-ക്വാർട്ടറിലേക്ക് പ്രവേശനം ലഭിക്കും.
- 9 മുതൽ 24 വരെ സ്ഥാനങ്ങളിലെത്തുന്ന 16 ടീമുകൾ രണ്ട് പാദങ്ങളുള്ള നോക്കൗട്ട് പ്ലേ-ഓഫിൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന എട്ട് ടീമുകൾ പ്രീ-ക്വാർട്ടറിലെത്തും.
- 25 മുതൽ 36 വരെയുള്ള സ്ഥാനക്കാർ പുറത്താകും.
ഓരോ ഗോളും പോയിന്റും ഗോൾ വ്യത്യാസവും ഇവിടെ നിർണ്ണായകമാണ്; ഒരു ഗോളിന്റെ വ്യത്യാസം പോലും ഒരു ടീമിനെ പ്ലേ-ഓഫിൽ നിന്ന് നേരിട്ട് ടോപ്പ് എട്ടിലേക്കോ, അല്ലെങ്കിൽ നോക്കൗട്ടിൽ നിന്ന് പുറത്തേക്കോ തള്ളിവിട്ടേക്കാം.
കിരീടസാധ്യതയിൽ ആര് മുന്നിൽ?
ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ ഒപ്റ്റയുടെ സൂപ്പർ കമ്പ്യൂട്ടർ പ്രവചനപ്രകാരം ഗണ്ണേഴ്സാണ് ഏറ്റവും മുന്നിൽ (20.9% വിജയസാധ്യത). ബയേൺ മ്യൂണിക്ക് തൊട്ടുപിന്നിലുണ്ട് (19.4%). ലീഗ് ഘട്ടത്തിൽ ഒന്നാമതെത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതും ബയേണിനാണ്.
മാഞ്ചസ്റ്റർ സിറ്റിക്ക് 12.3 ശതമാനവും ബാഴ്‌സലോണയ്ക്ക് 8.2 ശതമാനവും സാധ്യത കൽപ്പിക്കപ്പെടുന്നു. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ഇത്തവണ അഞ്ചാം സ്ഥാനം മാത്രമാണ് ഒപ്റ്റ നൽകുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ക്വാർട്ടർ കാണാതെ പുറത്തായ റയൽ മാഡ്രിഡിന് 4.4 ശതമാനം സാധ്യത മാത്രമേ ഉള്ളൂവെങ്കിലും, ചാമ്പ്യൻസ് ലീഗിലെ അവരുടെ ചരിത്രവും ഡിഎൻഎയും എപ്പോഴും അവരെ കിരീടപ്പോരാട്ടത്തിലെ കരുത്തരാക്കി നിർത്തുന്നു.
വമ്പൻ ക്ലബ്ബുകളുടെ പോരാട്ടങ്ങൾക്കൊപ്പം കോമോയും സബാഹും വൈക്കിങ്ങും പോലുള്ള അണ്ടർഡോഗുകളുടെ ചെറുത്തുനിൽപ്പുകൾ കൂടി ചേരുമ്പോൾ ഈ സീസൺ കൂടുതൽ പ്രവചനാതീതമാകും. ഇനി മറുപടി പറയേണ്ടത് മൈതാനങ്ങളാണ്; ചാമ്പ്യൻസ് ലീഗ് മാന്ത്രികതയിലേക്ക് വീണ്ടും സ്വാഗതം!










