തിരുവനന്തപുരം: കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ് ലീഗ്) മൂന്നാം സീസണ് വ്യാഴാഴ്ച തുടക്കമാകും.കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ ടൈറ്റൻസും തമ്മിൽ ഉച്ചയ്ക്ക് 2.30-നാണ് ആദ്യമത്സരം. രാത്രി 7.45-ന് നടക്കുന്ന രണ്ടാംമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ളൂ ടൈഗേഴ്സ് റണ്ണർ അപ്പുകളായ ഏരീസ് കൊല്ലം സെയിലേഴ്സിനെ നേരിടും.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 15 ദിവസങ്ങളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 107 താരങ്ങൾ ആറ് ടീമുകളിലായി അണിനിരക്കും. സെപ്റ്റംബർഅഞ്ചിനാണ് ഫൈനൽ. ദിവസവും നടക്കുന്ന രണ്ട് കളികളിൽ ഒരെണ്ണം ഫ്ളഡ്‌ലൈറ്റിലായിരിക്കും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. താരലേലത്തിലൂടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ (കെ.സി.എ.) രജിസ്റ്റർ ചെയ്ത കളിക്കാരെ ഓരോ ടീമും സ്വന്തമാക്കിയത്.
കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന മികച്ച വിനോദ പരിപാടികളും കലാപ്രകടനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറും. ചടങ്ങിൽ കെസിഎ പ്രസിഡന്റ് അഡ്വ.ശ്രീജിത്ത് വി നായർ, സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ, സിഇഒ മിനു ചിദംബരം, ബോർഡ് അംഗങ്ങൾ പങ്കെടുക്കും
ചാമ്പ്യന്മാർക്ക് 30 ലക്ഷം
കെ.സി.എൽ. ചാമ്പ്യന്മാർക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാംസ്ഥാനക്കാർക്ക് 20 ലക്ഷം രൂപ സമ്മാനമായി നൽകും. വ്യക്തിഗത പുരസ്കാരങ്ങളടക്കം 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. മോഹൻലാലാണ് കെ.സി.എൽ. ബ്രാൻഡ് അംബാസഡർ. സഞ്ജു സാംസണാണ് ടൂർണമെന്റ് ഐക്കൺ താരം. ഇത്തവണ കാണികൾക്കായി സ്റ്റേഡിയത്തിൽ ഫാൻ പാർക്കും സജ്ജമാക്കിയിട്ടുണ്ട്.
ആറ് ടീമുകൾ
അദാനി ട്രിവാൺഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഫിന്നസ് തൃശ്ശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നിവയാണ് ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ. ലീഗ് ഘട്ടത്തിൽ ഓരോ ടീമുകളും രണ്ട് തവണ വീതം ഏറ്റുമുട്ടും. നാല് ടീമുകൾ സെമിയിലേക്ക് മുന്നേറും. സെപ്റ്റംബർ നാലിനാണ് സെമിഫൈനൽ. അഞ്ചിന് ഫൈനൽ പോരാട്ടവും അരങ്ങേറും.
ലൈവ് സംപ്രേഷണം
ഉച്ചയ്ക്ക് 2.30-നും വൈകീട്ട് 6.45-നുമാണ് മത്സരങ്ങൾ. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട് സ്റ്റാറിലും ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും. ജിയോ ഹോട്സ്റ്റാറിൽ മലയാളം കമന്ററിയും ഉണ്ടാകും.
ഡി.ആർ.എസ്. റിവ്യൂ
ഡി.ആർ.എസ്. റിവ്യൂ ഇത്തവണയുണ്ടാകും. അന്താരാഷ്ട്രനിലവാരമുള്ള ഹോക് ഐ ബോൾ ട്രാക്കിങ് സംവിധാനമാണ് ഡി.ആർ.എസിന് ഉപയോഗിക്കുക. ഇതിലൂടെ ബോൾ ട്രാക്കിങ്, അൾട്രാ എഡ്ജ് സാങ്കേതികവിദ്യ, കൃത്യമായ എൽ.ബി.ഡബ്ല്യു-റൺ ഔട്ട് റീപ്ലേകൾ എന്നിവ സാധ്യമാകും. ഐ.പി.എൽ. മത്സരങ്ങൾ നിയന്ത്രിച്ച മലയാളി അമ്പയർമാരായ കെ.എൻ. അനന്തപദ്മനാഭനും ടോണി ഇമ്മട്ടിയും മത്സരങ്ങൾ നിയന്ത്രിക്കാനുണ്ടാകും.
ആറ് പിച്ചുകൾ
മാണ്ഡ്യ ക്ലേയിൽ നിർമിച്ച റണ്ണൊഴുകുന്ന ആറ് പിച്ചുകളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ഈ പിച്ചുകൾ ബാറ്റിങ്ങിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ക്രിസ് ഗെയ്ൽ വരും
കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഹഉടമയും വെസ്റ്റ് ഇൻഡീസ് മുൻ ക്രിക്കറ്റ് താരവുമായ ക്രിസ് ഗെയ്ൽ 29-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തും. ഉച്ചയ്ക്ക് 2.30-ന് കൊച്ചി ബ്ലൂ ടൈഗേഴ്സും തൃശ്ശൂർ ടൈറ്റൻസുമായുള്ള മത്സരം കാണും.






