സാൽസ്ബർഗ്: യുവേഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റൺ വില്ലയുമാണ് കിരീടത്തിനായി ഏറ്റുമുട്ടിയത്. ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റൺ വില്ലയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പിഎസ്ജി തുടർച്ചയായ രണ്ടാം തവണയും കിരീടമണിഞ്ഞ്. ഇതോടെ റയൽ മാഡ്രിഡിന് ശേഷം (2016, 2017) കിരീടം നിലനിർത്തുന്ന രണ്ടാമത്തെ ടീമെന്ന നേട്ടവും പിഎസ്ജി സ്വന്തമാക്കി.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഖ്വിച്ച വാരത്‌സ്‌ഹേലിയയിലൂടെ പിഎസ്ജിയാണ് ആദ്യം സ്‌കോർ ചെയ്തത്. 45-ാം മിനിറ്റിൽ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ 17 വയസുകാരൻ ബ്രയാൻ മഹ്‌ജോയിലൂടെ ആസ്റ്റൺ വില്ല സമനില പിടിച്ചു. എന്നാൽ, 66-ാം മിനിറ്റിൽ ഡെസീറേ ഡുവെ നേടിയ ഗോളാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.
കോച്ച് ലൂയിസ് എന്റിക്കെയുടെ കീഴിൽ പിഎസ്ജി നേടുന്ന 13-ാമത്തെ ട്രോഫിയാണിത്. പരിക്കേറ്റ പ്രധാന താരങ്ങളുടെ അഭാവത്തിലും വില്ല മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.










