ചങ്ങരംകുളത്തെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് സിപിഎം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പി.നന്ദകുമാർ എംഎൽഎ കൊണ്ടുവന്ന സൗന്ദര്യവത്ക്കരണ പദ്ധതിയാണ് നിലവിലെ ഗതാഗതക്കുരുക്കിന് കാരണമെന്നത് തെറ്റായ പ്രചരണമാണെന്നും സി.പി.ഐ.എം.സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി ഒരു റോഡും വീതി കുറച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.അനധികൃതമായി കച്ചവടം നടത്തിയിരുന്ന ഷെഡ്ഡുകൾ, ഓട്ടോ, ടാക്സി,ട്രാവലർ, പിക്ക് അപ്പ് പാർക്കിങ് കേന്ദ്രങ്ങൾ എന്നിവ തടസമില്ലാത്ത മറ്റൊരിടത്തേക്ക് മാറ്റിയാണ് സൗന്ദര്യ വത്ക്കരണത്തിന് സ്ഥലം കണ്ടെത്തിയത്.ഇതിന്റെ ഫലമായി ചങ്ങരംകുളം ഹൈവെയിലൊന്നും ഗതാഗത തടസ്സം ഉണ്ടാകുന്നുമില്ല.ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് ചങ്ങരംകുളം ടൗണിലെ വടക്കെ റോഡിലും സെന്ററിലുമാണ്.ചില കച്ചവട താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ മാസത്തിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി വിളിച്ച് ചേർത്ത ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ ഏകപക്ഷീയമായ പരിഷ്ക്കാരങ്ങളാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്നും നേതാക്കള്‍ ആരോപിച്ചു.
ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് സർവ്വകക്ഷി യോഗം വിളിച്ച് ചേർത്താണ്.അതിനുള്ള മര്യാദ ആലങ്കോട് പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണ സമിതി കാണിച്ചില്ല. മുമ്പ് എടപ്പാൾ ഭാഗത്ത് നിന്ന് ചങ്ങരംകുളം ടൗണിലേക്ക് വാഹനങ്ങൾ പ്രവേശിച്ചിരുന്നത് പെട്രോൾ പമ്പ് വഴി വൺ വെ മാർഗ്ഗത്തിലായിരുന്നു. അതുപോലെ ചങ്ങരംകുളം ടൗണിൽ നിന്നും കിഴക്കെ റോഡിലേക്ക് പ്രവേശനം വടക്കെ റോഡ് വഴി ചുറ്റിവരണമായിരുന്നു. അല്പം ദൂരപ്രശ്നം ഉണ്ടായിരുന്നെങ്കിലും അന്ന് ഗതാഗത കുരുക്ക് ഇല്ലായിരുന്നെന്നും അതിനെ തകിടം മറിക്കുകയാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചെയ്തതെന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു.വരും ദിവസങ്ങളിൽ ടൗണിൽ ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാ തിരക്കുകൾ കൂടുകയും അത് കൂടുതൽ ഗതാഗത കുരുക്കിലേക്ക് വഴിയൊരുക്കുകയും ചെയ്യും അതിനാൽ ഓണത്തിന് മുമ്പ് തന്നെ ചങ്ങരംകുളം ടൗണിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്നും മുമ്പ് നടപ്പിലാക്കിയിരുന്ന വൺ വെ നിലനിർത്തി കൊണ്ട് ഹൈവേയിൽ നിന്ന് വടക്കെ റോഡിലേക്ക് മോട്ടോർ ബൈക്കുകളും ഓട്ടോ റിക്ഷകളും മാത്രം കടത്തിവിട്ട് ട്രാഫിക്ക് പരിഷ്ക്കാരം നവീകരിക്കണം.ചങ്ങരംകുളം ടൗണിനോട് ചേർന്നുള്ള ഓഡിറ്റോറിയങ്ങള്‍ക്ക് അകത്ത് പൂർണ്ണമായും പാർക്കിങ് സൗകര്യം ഉണ്ടാക്കാൻ ശ്രദ്ധ വേണം.അതിനായി ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ സർവ്വകക്ഷി യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാൻ തയ്യാറാകണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.സി.പി.ഐ.എം.എടപ്പാൾ ഏരിയ സെന്റർ അംഗം പി.വിജയൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം.അജയഘോഷ്,എൻ.വി. ഉണ്ണി എന്നിവർ പങ്കെടുത്തു.










