ഗുവാഹാട്ടി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പത്തുവർഷത്തിലേറെയായി രാജസ്ഥാൻ റോയൽസിന്റെ മുഖമായി അറിയപ്പെട്ട മലയാളി താരം സഞ്ജു സാംസൺ, പുതിയ സീസണിലെ ആദ്യ മത്സരത്തിൽ അതേ ടീമിനെതിരേ ഇറങ്ങുന്നു.തിങ്കളാഴ്ച, ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ ജേഴ്സിയിൽ സഞ്ജു രാജസ്ഥാനെതിരേ ഇറങ്ങുമ്പോൾ, ഏറെക്കാലമായി ചെന്നൈയുടെ വിശ്വസ്തനായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിൽ തന്റെ മുൻ ടീമിനെതിരേ ഇറങ്ങുന്നു. രാത്രി 7.30 മുതൽ ഗുവാഹാട്ടിയിലാണ് മത്സരം.2013-ൽ രാജസ്ഥാൻ റോയൽസിലെത്തിയ സഞ്ജുവിന്റെ വളർച്ച ഈ ടീമിനൊപ്പമായിരുന്നു. കഴിഞ്ഞ അഞ്ചു സീസണിൽ രാജസ്ഥാന്റെ ക്യാപ്റ്റനുമായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഈ സീസണിനു മുന്നോടിയായാണ് ചെന്നൈയിലെത്തിയത്. ചെന്നൈയുടെ ഭാവി ക്യാപ്റ്റൻ എന്നനിലയ്ക്കും പരിഗണിക്കപ്പെടുന്ന സഞ്ജു, കരിയറിലെ ഏറ്റവും മികച്ച ഫോമിലാണിപ്പോൾ.ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ അവസാന മൂന്നു കളികളിലും തകർപ്പൻ അർധസെഞ്ചുറിയോടെ ടൂർണമെന്റിലെ മികച്ച താരമായി. ആ പ്രകടനത്തിന്റെ തുടർച്ച പുതിയ ടീമിലും പ്രതീക്ഷിക്കുന്നു. എം.എസ്. ധോനി പരിക്കിലായതിനാൽ വിക്കറ്റ് കീപ്പറുടെ റോളും സഞ്ജുവിനായിരിക്കും. തനിക്കൊപ്പം സഞ്ജു ഓപ്പണറാകുമെന്ന് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ശിവം ദുബെ, ഡിവാൾഡ് ബ്രീവിസ്, മാറ്റ് ഹെന്റി, ആയുഷ് മാഹാത്ര തുടങ്ങിയവരും ചെന്നൈ ടീമിലുണ്ട്.റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ ടീമിലേക്ക് രവീന്ദ്ര ജഡേജ എത്തിയത് ഈ സീസണിലാണ്. യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ഷിമ്രോൺ ഹെറ്റ്മെയർ, ധ്രുവ് ജുറെൽ എന്നിവർക്കൊപ്പം ജഡേജയും ചേരുന്നതോടെ ടീമിന്റെ ബാറ്റിങ് കരുത്തുറ്റതാകും.










