അറ്റ്‌ലാന്റ: ഫുട്‌ബോൾ ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരായ പ്രീ ക്വാർട്ടർ തോൽവിക്ക് പിന്നാലെ റഫറിക്കെതിരെ ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ. മത്സരത്തിൽ തങ്ങളുടെ ടീം കടുത്ത അനീതി നേരിട്ടുവെന്നും ഫിഫ പക്ഷപാതം കാണിച്ചുവെന്നും ഹസ്സൻ മത്സരശേഷം ആരോപിച്ചു.’അർജന്റീനയേയും ലണയൽ മെസ്സിയേയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും ബോധപൂർവം ശ്രമിക്കുകയാണ്. ഇതെല്ലാം പണത്തിന് വേണ്ടിയാണ്. അവർക്ക് മെസ്സി ടൂർണമെന്റിൽ വേണം. ഈ കളിക്കളത്തിൽ നീതിയില്ല’-ഹസ്സൻ വ്യക്തമാക്കി. മത്സരത്തിൽ തങ്ങൾ അർജന്റീനയേക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും തിരശ്ശീലയ്ക്ക് പിന്നിൽ നിന്നുള്ള ചില ഇടപെടലുകൾ മൂലമാണ് തോറ്റതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ ഭാഗമായി ടൂർണമെന്റിൽ ഇനിയുള്ള മത്സരങ്ങൾ കാണില്ലെന്നും ഹസ്സൻ വ്യക്തമാക്കി.
രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം വമ്പൻ തിരിച്ചുവരവ് നടത്തി 3-2 നാണ് അർജന്റീന വിജയിച്ചത്. മത്സരം 1-0ത്തിന് ഈജിപ്ത് മുന്നിട്ടുനിൽക്കുമ്പോൾ ഈജിപ്ത് താരം മുസ്തഫ സിക്കോയുടെ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഫൗളിനെ തുടർന്നായിരുന്നു നടപടി. ഇത് വലിയ വിമർശനത്തിന് കാരണമായി. മാത്രമല്ല എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് മുമ്പ് ഇതേ തരത്തിലുള്ള ഫൗൾ നടന്നിട്ടുണ്ടെന്നും എന്നാൽ റഫറി വാർ പരിശോധിക്കാനോ പെനാൽറ്റി നൽകാനോ തയ്യാറായില്ലെന്നും ഈജിപ്ത് ആരോപിച്ചിരുന്നു.










