ന്യൂഡൽഹി: വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്നതിന് മാനദണ്ഡങ്ങളോ സവിശേഷതകളോ (സ്‌പെസിഫിക്കേഷൻ) രൂപവത്കരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ.പൊതുസുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാനുള്ള അധികാരംമാത്രമാണ് സംസ്ഥാനങ്ങൾക്കുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യസഭയിൽ സി.പി.എം. അംഗം വി. ശിവദാസന്റെ ചോദ്യത്തിന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് രേഖാമൂലം മറുപടി നൽകിയത്.
1988-ലെ മോട്ടോർവാഹന നിയമത്തിലെ 52 (1) വകുപ്പുപ്രകാരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലുള്ള വിവരങ്ങളിൽ വ്യത്യാസംവരുന്ന രീതിയിൽ വാഹനത്തിന് രൂപമാറ്റം വരുത്താനാകില്ല. അനുവദനീയമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും കേന്ദ്ര മോട്ടോർവാഹനനിയമത്തിനും വിധേയമായിരിക്കണം. സംസ്ഥാന സർക്കാരുകൾക്ക് മാർഗനിർദേശങ്ങൾ മാറ്റുന്നതിനോ രൂപമാറ്റം സംബന്ധിച്ച് സ്വന്തംനിലയിൽ നയരൂപവത്കരണത്തിനോ അധികാരമുണ്ടോ എന്നായിരുന്നു വി. ശിവദാസന്റെ ചോദ്യം.
വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുമെന്ന തരത്തിൽ തിരഞ്ഞെടുപ്പുവേളയിൽ യു.ഡി.എഫ്. നൽകിയ രാഷ്ട്രീയവാഗ്ദാനത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് രാജ്യസഭയിൽ കേന്ദ്രം നൽകിയ മറുപടിയെന്ന് വി. ശിവദാസൻ എം.പി. പറഞ്ഞു.






