പുനലൂർ: ആശുപത്രികൾക്കുള്ളിൽ കൊടിപിടിച്ച് രാഷ്ട്രീയപ്രവർത്തനം അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച ആരോഗ്യമന്ത്രി കെ. മുരളീധരന് ആശുപത്രിക്കുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യവുംമുഴക്കി യൂണിയൻ പ്രവർത്തകരുടെ സ്വീകരണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവം വിവാദമായി. കോൺഗ്രസ് അനുഭാവസംഘടനയായ എൻ.ജി.ഒ. അസോസിയേഷന്റെ നേതാക്കളാണ് മന്ത്രിയെ അഭിവാദ്യം ചെയ്തത്. ഇത് എതിർക്കാതെ മന്ത്രി സന്തോഷപൂർവം നേതാക്കൾ അണിയിച്ച ഷാൾ ഏറ്റുവാങ്ങുകയും പ്രവർത്തകരുമായി സന്തോഷം പങ്കിടുകയും ചെയ്തു.
ആശുപത്രി കെട്ടിടത്തിന്റെ ഉള്ളിൽ സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ നിറയെ രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ തിക്കിത്തിരക്കുന്നതിനിടയിലായിരുന്നു ഇത്. ആശുപത്രിയുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ എം.എൽ.എ. സി. അജയപ്രസാദ് ക്ഷണിച്ചതനുസരിച്ചാണ് കഴിഞ്ഞദിവസം മന്ത്രിയെത്തിയത്. മുകൾനിലയിലെ സൂപ്രണ്ടിന്റെ ഓഫീസിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായും ചർച്ചനടത്തി, മാധ്യമപ്രവർത്തരോട് വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തശേഷം മുറിക്കു പുറത്തേക്ക് വരുമ്പോഴാണ് എൻ.ജി.ഒ. അസോസിയേഷൻ നേതാക്കൾ കൊടിപിടിച്ച് ഉച്ചത്തിൽ മുദ്രാവാക്യവും മുഴക്കിക്കൊണ്ട് മന്ത്രിയെ ഷാൾ അണിയിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ. പൊതിച്ചോറ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയെടുത്ത നിലപാട് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ആശുപത്രിക്കുള്ളിൽ അധികാരം സർക്കാരിനാണെന്നും കെട്ടിടത്തിനുള്ളിൽ കൊടിപിടിച്ചുള്ള രാഷ്ട്രീയപ്രചാരണം അനുവദിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
തൊട്ടടുത്തദിവസം അദ്ദേഹം നിലപാടിൽനിന്ന് മലക്കംമറിയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ അദ്ദേഹം എൻ.ജി.ഒ. അസോസിയേഷന്റെ സ്വീകരണം ഏറ്റുവാങ്ങിയത്.






