മഞ്ചേരി: മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവും ഒരുലക്ഷം രൂപവീതം പിഴയും ശിക്ഷ. മഞ്ചേരി നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ ഷുഹൈബ് (കൊച്ചു-29), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക അബ്ദുൽ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് കറുത്തേടത്ത് ഷംസീർ (36) എന്നിവരെയാണ് മഞ്ചേരി മൂന്നാം അഡീഷണൽ ജില്ലാസെഷൻസ് കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.
പ്രതികൾ പിഴയടച്ചാൽ തുക അബ്ദുൽ ജലീലിന്റെ കുടുംബത്തിന് നൽകണം. വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർത്തതിന് ഉടമയ്ക്ക് 25,000 രൂപ നഷ്ടപരിഹാരവും നൽകണം. മൂന്നുപ്രതികൾക്കെതിരേയും കൊലക്കുറ്റം തെളിഞ്ഞു. പുറമേ ഒന്നും രണ്ടും പ്രതികളായ ഷുഹൈബ്, അബ്ദുൽ മാജിദ് എന്നിവർക്കെതിരേ വാഹനം അടിച്ചുതകർക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായി.
ബുധനാഴ്ച രാവിലെ 11-ന് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി. തുടർന്ന് പ്രതികളോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് ആരാഞ്ഞു. കുടുംബത്തിന്റെ അത്താണിയാണ് തങ്ങളെന്നും ശിക്ഷ പരമാവധി ഇളവുചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ, ഒളിവിൽപ്പോയി സാക്ഷികളെ തുടർച്ചയായി ഭീഷണിപ്പെടുത്തിയ ഒന്നാംപ്രതിക്ക് വധശിക്ഷയും മറ്റുരണ്ടുപേർക്ക് പരമാവധി ശിക്ഷയും നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പിന്നീട്, കോടതി മൂന്നുപ്രതികൾക്കും ജീവപര്യന്തം തടവുംപിഴയും വിധിച്ചു. പ്രതികളെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
2022 മാർച്ച് 29-ന് രാത്രി പത്തുമണിയോടെ പയ്യനാട് കുട്ടിപ്പാറയിൽവെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് കാറിൽ പാലക്കാട്ടുപോയി തിരിച്ചുവരികയായിരുന്നു അബ്ദുൽ ജലീൽ. ഒന്നും രണ്ടും പ്രതികളുടെ ബൈക്കിന് ജലീലും സംഘവും സഞ്ചരിച്ച കാർ സൈഡ് നൽകിയില്ലെന്ന കാരണംപറഞ്ഞ് ഇരുവിഭാഗവും തമ്മിൽ ആദ്യം ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഒന്നാംപ്രതി കാറിന്റെ ചില്ല് ഹെൽമെറ്റ് ഉപയോഗിച്ച് അടിച്ചുതകർത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇവർ സ്ഥലംവിട്ടു. കാറിനുപറ്റിയ കേടുപാടുകൾ നോക്കുന്നതിനിടെ, മൂന്നാംപ്രതി ഷംസീർ സ്ഥലത്തെത്തി ഇവരെ നിരീക്ഷിച്ചു. ഇയാൾ ഫോൺവഴി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നും രണ്ടുംപ്രതികൾ വീണ്ടും ബൈക്കിൽ തിരിച്ചെത്തി. റോഡിൽ നിൽക്കുകയായിരുന്ന അബ്ദുൽജലീലിനെ ഒന്നാംപ്രതി കരിങ്കല്ലുകൊണ്ട് പലതവണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ അടുത്തദിവസം അബ്ദുൽജലീൽ മരിച്ചു. കല്ലുകൊണ്ടുള്ള അടിയേറ്റ് തലയോട്ടി തകർന്നിരുന്നു.
കഴിഞ്ഞ ആഴ്ച കേസിൽ വിധിപറയാനിരിക്കേ ഒന്നാംപ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങിയിരുന്നു. ഇയാളുടെ ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് പോലീസ് പിന്നീട് ഇയാളെ അറസ്റ്റുചെയ്തു.
മഞ്ചേരി പോലീസ് ഇൻസ്‌പെക്ടറായിരുന്ന സി. അലവിയാണ് കേസ് അന്വേഷിച്ചത്. 89 സാക്ഷികളുള്ള കേസിൽ 45 പേരെ കോടതി വിസ്തരിച്ചു. 98 രേഖകളും 12 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ.വി. സാബു ഹാജരായി. കോടതി വിധിയിൽ പൂർണമായും തൃപ്തരല്ലെന്ന് ജലീലിന്റെ കുടുംബം പ്രതികരിച്ചു. ഒളിവിലിരുന്ന് കുടുംബത്തെ അടക്കം ഭീഷണിപ്പെടുത്തിയ ഒന്നാംപ്രതിക്ക് ഇരട്ടജീവപര്യന്തമായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് അവർ പറഞ്ഞു.







