കുറ്റിപ്പുറം: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ നടപടി. കോഴിക്കോട്–തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്താ ബസ് കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറം ഭാഗത്തുകൂടി ബസ് കടന്നുപോകുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യം ആരോ പകർത്തിയിരുന്നു.ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതോടേയാണ് തിരൂർ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ സുധീർ ബസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച്ച കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിനുശേഷമാണ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ച് ബസ് ഓടിക്കുന്ന ദൃശ്യം പുറത്തുവന്നത്. അപകടമുണ്ടായ സ്ഥലത്തുനിന്ന് നൂറുമീറ്റർ അകലെവെച്ചാണ് സംഭവം.
ദേശീയപാത 66 ആറുവരിപ്പാതയിൽ സ്വകാര്യ ബസുകൾ അമിതവേഗതയിലും അലക്ഷ്യമായും സർവീസ് നടത്തുന്നതിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെയാണ് ഈ നടപടി. കസ്റ്റഡിയിലെടുത്ത ബസ് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.സംഭവത്തിൽ ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവറോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നുവെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.







