ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റിയുടെ 2026-28 വർഷത്തെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഫുഡ് സിറ്റി ഹാളിൽ നടന്നു.ജനറൽ സെക്രട്ടറി ഒ മൊയ്തുണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് പി പി ഖാലിദ് അധ്യക്ഷനായി.ചങ്ങരംകുളത്തെ 700 ഓളം വ്യാപാരസ്ഥാപനങ്ങളെ ആശ്രയിച്ചുകൊണ്ട് 3000 ത്തോളം കുടുംബങ്ങളാണ് ജീവിച്ചു വരുന്നത്.വാടക കൊടുത്ത് കച്ചവടം ചെയ്യുന്നവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിധം ചങ്ങരംകുളം ഏരിയയിൽ വഴിയോരക്കച്ചവടങ്ങൾ വർദ്ധിച്ചുവരുന്നതിൽ യോഗം പ്രധിഷേധം രേഖപ്പെടുത്തി.ഒരു വർഷം മുമ്പ് വ്യാപാരികളുടെ സമ്മർദ്ദത്തിനു വഴങ്ങി ഉദ്യോഗസ്ഥർ കാളാച്ചാൽ മുതൽ കോലിക്കര വരെയുള്ള 60 ഓളം ഷെഡുകൾ പൊളിച്ചു മാറ്റുകയും അനധികൃതവ്യാപാരം നടത്തിയിരുന്നവരെ
അവിടങ്ങളിൽ നിന്ന് പറഞ്ഞു വിടുകയും ചെയ്തിരുന്നു.ഇപ്പോൾ വീണ്ടും
താൽക്കാലിക
ഷെഡുകൾ ഉപയോഗിച്ചും വാഹനങ്ങൾ ഉപയോഗിച്ചും ഭക്ഷ്യവസ്തുക്കൾ മുതൽ തുണിത്തരങ്ങൾ വരെ വഴിയോരത്ത് വെച്ച് വിൽപ്പന നടന്നു വരികയാണ്.യാതൊരുവിധ മാനദണ്ഡവും പാലിക്കാതെയാണ് ഇവരുടെ വ്യാപാരം. കടകളിൽ പ്ലാസ്റ്റിക് കവർ ഉപയോഗിക്കാൻ പാടില്ല എന്ന് സർക്കാർ പറയുമ്പോഴും വഴിയോരത്ത് യഥേഷ്ടം ഇത് ഉപയോഗിക്കുന്നു.
അതുപോലെതന്നെ ഇവരുടെ കച്ചവടം കഴിഞ്ഞു ബാക്കി വരുന്ന വസ്തുക്കൾ മുഴുവൻ കാനയിലേക്ക് തള്ളി കാന ബ്ലോക്ക് ആവുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്
ഇത്തരം കച്ചവടക്കാരെ നിയന്ത്രിക്കാൻ അടിയന്തരമായി നടപടി ഉണ്ടാകേണ്ടതുണ്ട്.ചങ്ങരകുളം ടൗണിനെ മലിനമാക്കും വിധമാണ് എല്ലാ ദിവസവും 20 ലധികം മത്സ്യ വണ്ടികൾ വന്ന് റോഡിൻറെ രണ്ട് സൈഡുകളിലും നിർത്തി മത്സ്യ വ്യാപാരം നടത്തിവരുന്നത്.അതിൽ ഒരാൾ പോലും ചങ്ങരംകുളത്തുകാ രല്ല എന്നതുകൂടി ഓർക്കേണ്ടതുണ്ട്.വാഹനങ്ങൾക്ക് പോകാൻ പോലും തടസ്സം ഉണ്ടാകുന്ന വിധമാണ് ഇവരൊക്കെ വ്യാപാരം നടത്തിവരുന്നത്.
ചങ്ങരംകുളം ടൗണിൽ മുൻ എംഎൽഎ സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് കഴിഞ്ഞ രണ്ടു വർഷമായി വർക്ക് ചെയ്യാത്ത അവസ്ഥയിലാണുള്ളത്.ടൗണിലെ നാല് റോഡുകൾക്കും ഉപകാരപ്രദമായിരുന്ന ഈ വെളിച്ചം നിലച്ചതിനു ശേഷം പലതരം ഇടപെടലുകൾ ഉണ്ടായെങ്കിലുംഅതിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിട്ടില്ല.ചങ്ങരംകുളം ടൗൺ നവീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ പലതും പൂർത്തിയാകാത്ത അവസ്ഥയിലാണുള്ളത്
ഈ പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതോടൊപ്പം ചങ്ങരംകുളം പോലെയുള്ള ഒരു പട്ടണത്തിൽ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ശൗചാലയങ്ങളുടെ കുറവ് പരിഹരിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത വ്യാപരികൾ ആവശ്യപ്പെട്ടു.ഉദ്യോഗസ്ഥ തലത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് യോഗം പ്രമേയം പാസ്സാക്കി.ഇത് സംബന്ധിച്ച് എം എൽ എ അടക്കമുള്ള അധികാരികൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.കെ.വി ഇബ്രാഹിം കുട്ടി, നാഹിർ ആലുങ്ങൽ, എ എ നാസർ, രവി എരിഞ്ഞിക്കാട്ട്,അബ്ദു കഴിക്കര കബീർ ഷാജിയ ,മുഹമ്മദലി പഞ്ചമി,കുഞ്ഞിമൊയ്തു മെഹർ , ജബ്ബാർ ആലംകോട്, വി കെ നൗഷാദ്, റഷീദ് ചോ കോളൊ, ഷാജി തവയിൽ,തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ ഉമ്മർ കുളങ്ങര നന്ദി പ്രകാശിപ്പിച്ചു.






