തിരുവനന്തപുരം: ശബരിമല സ്പെഷ്യൽ സർവീസുകൾക്ക് 600 ബസ്സുകൾ വാടകയ്‌ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി. ഡ്രൈവർ സഹിതം ബസ് നൽകാൻ താത്പര്യമുള്ളവരിൽനിന്ന് കരാർ ക്ഷണിച്ചു. വിവിധ ഡിപ്പോകളിൽനിന്നുള്ള ശബരിമല യാത്രയ്ക്ക് 400 ബസ്സുകളും പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 200 ഓർഡിനറികളുമാണ് വേണ്ടത്.
സ്വകാര്യബസ്സുടമകൾക്കും കൂട്ടായ്മകൾക്കും ടെൻഡറിൽ പങ്കെടുക്കാം. കുറഞ്ഞത് അഞ്ചുബസ്സെങ്കിലും വേണം. പ്രിയദർശിനി പദ്ധതി വന്നതോടെ തിരിച്ചടി നേരിട്ട സ്വകാര്യബസുകൾക്കും പങ്കെടുക്കാനാകും. എട്ടുവർഷത്തിൽ താഴെ പഴക്കമുള്ള ബസ്സുകൾ സ്വീകരിക്കും. മണ്ഡല-മകരവിളക്ക് കാലത്തേക്കാണ് കരാർ. വേണമെങ്കിൽ ഒരുവർഷത്തേക്ക് നീട്ടും. 400 ബസ്സുകൾ മറ്റു ഡിപ്പോകളിൽനിന്നുള്ള ദീർഘദൂര സർവീസിനാണ്. ബസ്സുകളിൽ കെ.എസ്.ആർ.ടി.സി.യുടെ എംബ്ലം പതിക്കും.
63 ആഡംബര ബസ്സുകളും വാടകയ്ക്കുവേണം. ഇതിൽ 42 എണ്ണം സ്ലീപ്പർ, സെമി സ്ലീപ്പർ വിഭാഗത്തിൽപ്പെട്ടവയാണ്. അന്തർസംസ്ഥാന പാതകളിലേക്ക് എ.സി. ബസ്സുകളാണ് വേണ്ടത്. നിലവലിലുള്ള 10 പ്രീമിയം സൂപ്പർഫാസ്റ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ എ.സി. ഘടിപ്പിക്കും. മുകൾഭാഗത്ത് ഘടിപ്പിക്കുന്ന കംപ്രസർ എ.സി.യാണ് പരിഗണിക്കുന്നത്. നേരത്തേ ഇലക്ട്രിക്കൽ എ.സി. പരീക്ഷിച്ചെങ്കിലും പരാജയമായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വാങ്ങിയ ചില്ലിട്ട ബസ്സുകളിൽ ചൂട് കൂടുതലാണെന്ന് യാത്രക്കാർ പരാതിപ്പെട്ടതിനെത്തുടർന്നാണിത്.
ഇന്ധനച്ചെലവും ബസ്സുകളുടെ അറ്റകുറ്റപ്പണിച്ചെലവും കരാറുകാർ വഹിക്കുന്ന വെറ്റ്ലീസ് രീതിയാണ് അവലംബിക്കുന്നത്. കിലോമീറ്റർ അടിസ്ഥാനമാക്കിയാണ് പ്രതിഫലം. കണ്ടക്ടറെ കെ.എസ്.ആർ.ടി.സി. നിയോഗിക്കും. അതേസമയം, വാടക ബസ് ഇടപാടിൽ കൈപൊള്ളിയ അനുഭവം കെ.എസ്.ആർ.ടി.സി.ക്കുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുംബൈ കമ്പനിയായ മഹാവോയേജിൽനിന്ന് 10 സ്‌കാനിയ വാടകയ്‌ക്കെടുത്തിരുന്നു. ഇടപാട് നഷ്ടമായിരുന്നുവെന്നാണ് വിലയിരുത്തൽ.
ഓടുന്ന 4,600 ബസ്സുകളിൽ പകുതിയോളവും കാലഹരണപ്പെട്ടതോടെയാണ് വാടക ബസ്സിലേക്ക് നീങ്ങാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചത്. 2050 ബസ്സുകൾ 15 വർഷം കഴിഞ്ഞവയാണ്. ശേഷിക്കുന്നവയിൽ ഭൂരിഭാഗവും 12 വർഷത്തിനുമേൽ പഴക്കമുള്ളവയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ 787 ബസ്സുകൾ മാത്രമാണ് വാങ്ങിയത്.സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായമായ 800 കോടി രൂപ പ്രിയദർശനി പദ്ധതിയിലെ നഷ്ടം നികത്താൻ മാത്രമേ തികയുകയുള്ളൂ. കാലാവധി കഴിഞ്ഞ ബസ്സുകൾ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെയാണ് ഓടിക്കുന്നത്. ഇത് കേന്ദ്രനിയമത്തിനെതിരാണ്. ഹരിത ട്രിബ്യൂണലിന്റെ പരിഗണനയിൽ വിഷയമെത്തിയ സ്ഥിതിക്ക് ഏറെ വൈകാതെ പഴയ ബസ്സുകളുടെ ഉപയോഗം തടയപ്പെടാൻ സാധ്യതയുണ്ട്. ഈ തിരിച്ചടി ഒഴിവാക്കാന് വാടക ബസ്സുകളിലേക്ക് നീങ്ങുന്നത്.







