കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിൽ ഗുരുവായൂർ ദേവസ്വം വീഴ്ച വരുത്തിയതായി കോടതി നിരീക്ഷിച്ചു. ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന 43 വർഷമായി നടത്തിയിട്ടില്ലെന്ന ഗുരുതര കണ്ടെത്തലും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. 2011-12 സാമ്പത്തിക വർഷം മുതൽ 2019-20 വരെയുള്ള കാലയളവിൽ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകളാണ് നിലവിലുള്ളത്.ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണം, വെള്ളിപ്പാത്രങ്ങൾ, കുങ്കുമം എന്നിവയുടെ കണക്കുകൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റർ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ കർശന സുതാര്യത ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചു.








