തിരുവനന്തപുരം: പ്രിയദർശിനി ബസിലെ ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാർ തടയുന്നതും കയ്യേറ്റം ചെയ്യുന്നതും അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി സി പി ജോൺ. അത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നിയമനടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്ത്രീകൾക്കുള്ള സിറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകി കണ്ടക്ടർമാർ പണം തട്ടുന്നുണ്ടോ എന്നറിയാൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘സ്വകാര്യ ബസുകളുടെ പ്രശ്നം പരിഹരിക്കും. സ്വകാര്യ ബസുകളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള പദ്മകുമാർ കമ്മിറ്റിയുടെ റിപ്പോർട്ട് ഉടൻ ലഭിക്കും. കെഎസ്ആർടിസിക്കും സ്വകാര്യ ബസ് മേഖലയ്ക്കും പ്രശ്നമുണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങളാണ് കമ്മിറ്റിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകുന്നത് ഇരിക്കുന്ന കമ്പ് വെട്ടുന്ന നടപടിയാണ്. സർക്കാർ പണം അങ്ങോട്ട് നൽകിയാണ് പ്രിയദർശിനി ബസ് സർവീസ് നടത്തുന്നത്. ഗവി അടക്കമുള്ള വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രിയദർശിനി ബസിലെ തിരക്ക് സാവധാനം സാധാരണ നിലയിലാവുമെന്ന പ്രതീക്ഷയുണ്ട്’- സി പി ജോൺ വ്യക്തമാക്കി.
അതേസമയം, പ്രിയദർശിനി ബസുകളിൽ ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കെഎസ്ആർടിസി ബസുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. പരമാവധി ടിക്കറ്റ് പരിശോധനകരെ ഓർഡിനറി ബസുകളിൽ നിയോഗിക്കാനാണ് തീരുമാനം. ഇൻസ്‌പെക്ടർമാരുടെ കുറവാണ് പരിശോധനയ്ക്ക് തടസം. 789 ഇൻസ്‌പെക്ടർമാർ വേണ്ടിടത്ത് 311 പേരാണുള്ളത്. സ്റ്റേഷൻ മാസ്റ്റർമാരില്ലാത്ത സ്ഥലങ്ങളിൽ ഇവർക്ക് ആ ചുമതലയും നൽകിയിട്ടുണ്ട്.







