ചങ്ങരംകുളം:കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഫാർമസി കമ്മീഷൻ ബിൽ ഫാർമസി മേഖലയിലും പൊതുജനാരോഗ്യ രംഗത്തും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.ബില്ലിലെ വ്യവസ്ഥകൾ ഫാർമസി മേഖലയിലെ വിദഗ്ധർ,ഫാർമസിസ്റ്റ് സംഘടനകൾ,ബന്ധപ്പെട്ട കക്ഷികൾ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തി ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമേ നടപ്പാക്കാവൂ എന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
1948-ലെ ഫാർമസി ആക്ടിലെ സെക്ഷൻ 42 ഒഴിവാക്കുന്നതിലൂടെ രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റുകളുടെ സാന്നിധ്യം ഇല്ലാതാക്കി യോഗ്യതയില്ലാത്തവർ മരുന്ന് കൈകാര്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയും യോഗം രേഖപ്പെടുത്തി. ഇത് രോഗികളുടെ സുരക്ഷയെയും സുരക്ഷിതമായ മരുന്ന് വിതരണ സംവിധാനത്തെയും ഗുരുതരമായി ബാധിക്കുമെന്നും, ബില്ലിന്റെ കരടിൽ ഇത്തരം നിരവധി അപാകതകൾ നിലനിൽക്കുന്നുണ്ടെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.കെ.പി.പി.എ മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം കെവി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.പി.എ സെക്രട്ടേറിയറ്റ് അംഗം ബാലകൃഷ്ണൻ സി. ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഫ്സൽ സീലത്ത് ഫാർമസി കമ്മീഷൻ ബില്ലിനെതിരെ ഫാർമസിസ്റ്റ് സമൂഹം ഒറ്റക്കെട്ടായി സംഘടിക്കണമെന്നും ആവശ്യമായ സമരപരിപാടികൾക്ക് നേതൃത്വം നൽകണമെന്നും ആഹ്വാനം ചെയ്തു.യോഗത്തിൽ ജില്ലാ ട്രഷറർ ശ്രീപ്രകാശ് ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.






