പൊന്നാനി:പൊന്നാനിയിൽ വധ ശ്രമക്കേസിൽ ഒളിവിൽ പോയ കാപ്പ കേസ് പ്രതി പിടിയിൽ.വധശ്രമം, തട്ടി കൊണ്ട് പോകൽ,ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കഴിഞ്ഞ വർഷം കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച വെളിയങ്കോട് സ്വദേശി കൊളത്തെരി സാദിക്ക് (32)നെയാണ് പൊന്നാനി പോലീസ് പിടികൂടിയത്.ടാക്സി ഡ്രൈവറായി വേഷം മാറി ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് നിന്നാണ് പൊന്നാനി പോലീസ് സാഹസികമായി ഇയാളെ പിടികൂടിയത്.
പെരുന്നാള്‍ ദിനത്തില്‍ വെളിയങ്കോട് അങ്ങാടിയിൽ കാർ കൊണ്ട് അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചോദ്യം ചെയ്ത നാട്ടുകാരോട് തട്ടി കയറുകയും മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയും ഒരാളെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് ശേഷം പോലീസ് സ്ഥലത്തെത്തിയപ്പോൾ ഓടി രക്ഷപ്പെടുകയുമായിരുന്നു.തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിതുരയിലും,വടകരയിലും ആലുവയിലും വയനാട്ടിലും സംസ്ഥാനത്തിന് പുറത്ത് കമ്പം തേനി,ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കാതെ കേബിൾ തൊഴിലാളി ആയും മറ്റും വേഷം മാറി ഒളിവിൽ കഴിഞ്ഞ് വന്നിരുന്നു. പൊന്നാനി പോലീസ് തേനിയിൽ എത്തി കൂടെ ജോലി ചെയ്ത തമിഴ്നാട് സ്വദേശികളെ ചോദ്യം ചെയ്ത വിവരം സുഹൃത്ത് കുന്നമംഗലം പുതിയാട്ടിൽ യാസിർ മുഖേന അറിഞ്ഞതോടെ വയനാട്ടിൽ ആയിരുന്ന പ്രതി അവിടെ നിന്നും യാസിറിന്റെ സഹായത്തോടെ മുങ്ങി
രണ്ട് ദിവസമായി ആലുവയിൽ ടാക്സി ഡ്രൈവറുടെ വേഷത്തിൽ ജോലി ചെയ്തു വരികയായിരുന്നു.പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്ത യാസിർ പോലീസ് അന്വേഷിക്കുന്ന വിവരം മനസ്സിലാക്കി വെളിയങ്കോട് അയ്യോട്ടിച്ചിറയിലെ സുഹൃത്ത് ജലീലിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിൽ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.
നേരത്തെ പെരിന്തൽമണ്ണയിൽ സ്വർണം കടത്തുന്നത് തട്ടിയെടുക്കാൻ വേണ്ടി യുവാവിനെ തട്ടി കൊണ്ട് പോയ കേസിലും പെരുമ്പടപ്പ് സ്റ്റേഷനിൽ വധശ്രമക്കേസിലും പ്രതിയായ ഇയാൾ പിന്നീട് വെളിയങ്കോട് പൊന്നാനി കേന്ദ്രീകരിച്ചു എംഡിഎംഎ വില്പന നടത്തി വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.ബാംഗ്ലൂരിൽ നിന്നും കഴിഞ്ഞ വർഷം മൂന്ന് കൂട്ടാളികളുമായി കാറിൽ ലഹരി മരുന്ന് കടത്തി കൊണ്ട് വരുന്ന സമയം കാർ തടഞ് പരിശോധനക്ക് ശ്രമിച്ച പൊന്നാനി എസ്‌ഐയെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച് ലഹരി മരുന്നുമായി രക്ഷപ്പെട്ടു ഒളിവിൽ പോയെങ്കിലും കാർ ഉൾപ്പടെ ഇയാളെയും കൂട്ടാളികളെയും പിന്നീട് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇയാളുടെ കൂട്ടാളി പൊന്നാനി മുല്ല റോഡിൽ ഉള്ള ഫിറോസിനെ 110 ഗ്രാം മയക്കുമരുന്നുമായി പിന്നീട് ഇരിങ്ങാലക്കുട പോലീസ് പിടികൂടി ഇപ്പോൾ ജയിലിലാണ്.പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്‌ഐ ബിബിൻ സിവി,ജൂനിയർ എസ്‌ഐമാരായ ശ്രീഹരി, മഹേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ എസ്, സുധീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരിപ്രസാദ്,മൻമദൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ നിരവധി ദിവസത്തെ അന്വേഷണങ്ങൾക്ക് ഒടുവിൽ അറസ്റ്റ് ചെയ്തത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







